Site icon Janayugom Online

ഈ പൊലീസ് പ്രധാനി 31ന് വിരമിക്കും; ഇനിയിഷ്ടം അധ്യാപനം

ഫയർഫോഴ്സ് മേധാവി ബി സന്ധ്യ (ഡിജിപി) ഐപിഎസ് ഈമാസം 31ന് വിരമിക്കും. പൊലീസിലും പൊതുജനങ്ങള്‍ക്കിടയിലും സ്വീകാര്യതയേറെയുള്ള ഉന്നത ഉദ്യോഗസ്ഥയായിരുന്നു ബി സന്ധ്യ. ഡിജിപി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായിരുന്നു സന്ധ്യ. നിലവിലെ ഡിജിപി അനില്‍കാന്ത് ബി സന്ധ്യയുടെ ജൂനിയറാണ്.

ഡിജിപി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായിരുന്നു സന്ധ്യ. നിലവിലെ ഡിജിപി അനില്‍കാന്ത് ബി സന്ധ്യയുടെ ജൂനിയറാണ്. ബുധനാഴ്ച സേനയുടെ പടിയിറങ്ങുന്നതോടെ അധ്യാപന വൃത്തിയിലേക്ക് കടക്കാനാണ് ബി സന്ധ്യയുടെ താല്പര്യം.

പാലായിലെ സാധാരണ കുടുംബത്തിലായിരുന്നു സന്ധ്യയുടെ ജനനം. 1988ൽ ഇരുപത്തിയഞ്ചാം വയസിൽ ഐപിഎസ് നേടി. സുവോളജിയിൽ ബിരുദവും റാങ്കോടെ ബിരുദാനന്തരബിരുദവും നേടിയ സന്ധ്യ ബിറ്റ്സ് പിലാനിയിൽ നിന്ന് ഗവേഷണബിരുദവും ഓസ്ട്രേലിയയിൽ നിന്ന് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പരിശീലനവും നേടിയിട്ടുണ്ട്. സ്ത്രീസുരക്ഷാ പദ്ധതികളുടെ അമരക്കാരി എന്ന നിലയില്‍ അതിശ്രദ്ധനേടി. 2007ൽ ജനങ്ങളെ അണിനിരത്തി ജനമൈത്രി പൊലീസ് സംവിധാനത്തിന് തുടക്കമിട്ടത് ബി സന്ധ്യ ആയിരുന്നു. ഇത് പിന്നീട് ലോകരാജ്യങ്ങൾ പോലും മാതൃകയായി സ്വീകരിച്ചു.

പൊലീസ് മേഖലയില്‍ കുറ്റാന്വേഷക എന്ന ഖ്യാതിയും സന്ധ്യക്ക് സ്വന്തമായിരുന്നു. നിരവധി കേസുകള്‍ക്കാണ് ബി സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം തുമ്പും തീര്‍പ്പുമുണ്ടാക്കിയത്. മികച്ച സേവനത്തിന് 2006ലും 2014ലും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു.

താരാട്ട്, ബാലവാടി, റാന്തൽവിളക്ക്, നീർമരുതിലെ ഉപ്പൻ, സ്ത്രീശക്തി, നീലക്കൊടുവേലിയുടെ കാവൽക്കാരി, കൊച്ചുകൊച്ചു ഇതിഹാസങ്ങൾ, രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ, ശക്തിസീത, ഒരു പുഞ്ചിരി മറ്റുള്ളവർക്കായി എന്നീ പുസ്തകങ്ങളും എഴുതി. 20 പൊലീസുകാരുടെ കഥകൾ എഡിറ്റ് ചെയ്ത് സല്യൂട്ട് എന്ന പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. നീലക്കൊടുവേലിയുടെ കാവൽക്കാരിക്ക് ഇടശേരി അവാർഡും കുട്ടികളുടെ നോവലായ ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾക്ക് അബുദാബി ശക്തി അവാർഡും ലഭിച്ചു.

ബി സന്ധ്യക്ക് തിരുവനന്തപുരം തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ നിന്ന്

Eng­lish Sam­mury: Dr. B Sand­hya IPS will retire on May 31

Exit mobile version