Site iconSite icon Janayugom Online

ലക്ഷദ്വീപിലെ സിപിഐ നേതാക്കൾക്ക് ജാമ്യം

ലക്ഷദ്വീപ് ഭരണകൂടം കള്ളക്കേസെടുത്ത് ഒരു മാസമായി ജയിലിലാക്കിയിരുന്ന ദ്വീപിലെ സിപിഐ നേതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി സി ടി നജുമുദ്ദിൻ, നേതാക്കളായ സുധിലി, നസീർ എന്നിവർക്കാണ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 27ന് ദ്വീപിലെ വിവിധ ജനകീയ പ്രശ്നങ്ങൾ മുൻനിർത്തി നേതാക്കൾ ദ്വീപ് അഡ്മിനിസ്ട്രേറ്ററെ സന്ദർശിച്ചിരുന്നു. ആശുപത്രികളുടെ ശോച്യാവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി അവർ അന്ന് നിവേദനവും നൽകി. എന്നാൽ ഇവർ തന്റെ ഓഫീസിലെത്തി ബഹളംവച്ചെന്ന് അഡ്മിനിസ്ട്രേറ്റർ കള്ള പരാതി കൊടുത്ത് നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സിപിഐ പ്രവർത്തകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയെങ്കിലും ദ്വീപ് ഭരണകൂടം കേസ് പിൻവലിക്കാൻ തയാറായില്ല. പിന്നാലെ സിപിഐ നേതാക്കൾ നൽകിയ ജാമ്യ ഹർജി ലക്ഷദ്വീപ് മജിസ്ട്രേറ്റ് കോടതി തളളി. തുടർന്ന് കോഴിക്കോട് ജില്ലാ കോടതിയിൽ നൽകിയ ജാമ്യ ഹർജിയും നിരസിച്ചു. ഇതേ തുടർന്നാണ് നേതാക്കൾ സീനിയർ അഭിഭാഷകൻ അഡ്വ. രഞ്ജിത് തമ്പാൻ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. കവരത്തി ജയിലിൽ റിസർവ് പൊലീസിന്റെ മർദ്ദനമേറ്റ സി ടി നജുമുദ്ദിൻ കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കാര്യവും അഭിഭാഷകൻ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Sum­ma­ry: Bail for CPI leaders
You may also like this video

Exit mobile version