Site iconSite icon Janayugom Online

വോട്ടിങ് മെഷീന്‍ തകര്‍ത്ത എംഎല്‍എയ്ക്ക് ജാമ്യം; ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ഇലക്ട്രോണിക് വോട്ടിങ് മെഷീനും (ഇവിഎം) വിവിപാറ്റ് മെഷീനും വലിച്ചെറിഞ്ഞ് നശിപ്പിച്ച എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പിന്റെ പേരില്‍ ഇടക്കാല ജാമ്യം നല്‍കിയ ആന്ധ്രാ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി. നാളെ രാവിലെ 10 മണിവരെ എംഎല്‍എ പി രാമകൃഷ്ണ റെഡ്ഡിക്കെതിരെ നടപടിയെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി നടത്തിയത്. നിയമസംവിധാനത്തെ മുഴുവന്‍ തകര്‍ക്കുന്ന തീരുമാനമാണിതെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും പരമോന്നത നീതിപീഠം ഉത്തരവിട്ടു. 

പോളിങ് ബൂത്ത് തമാശകളിക്കാനുള്ള ഇടമല്ലെന്നും ഒരു ബൂത്തില്‍ എങ്ങനെയാണ് ഇത്രയും ആളുകള്‍ കയറിക്കൂടിയതെന്നും കോടതി ചോദിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എംഎല്‍എയെ കയറ്റരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി. വൈഎസ്ആര്‍ കോണ്‍ഗ്രസുകാരനായ എംഎല്‍എ ഇവിഎമ്മും വിവിപാറ്റ് മെഷീനും തട്ടിയെടുത്ത് നശിപ്പിച്ചെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. എട്ട് പേരാണ് പോളിങ് ബൂത്തിലുണ്ടായിരുന്നത്. അതുകൊണ്ട് ജാമ്യം നല്‍കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം ലഭിക്കുന്നതുവരെ ഒളിവിലായിരുന്ന എംഎല്‍എയെയും കോടതി വിമര്‍ശിച്ചു.

സ്ഥലം എംഎല്‍എ പോളിംഗ് ബൂത്തിലെത്തി അക്രമം നടത്തിയിട്ടും അ‍ജ്ഞാതനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവ്യവസ്ഥയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത എംഎല്‍എയ്ക്കെതിരെ എടുത്ത കേസുകളെല്ലാം ഇടക്കാല ജാമ്യം കണക്കാക്കാതെ ചൊവ്വാഴ്ച പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദശിച്ചു. തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) നേതാവ് നമ്പൂതിരി ശേഷാദ്രി റാവു നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കുകയും ചെയ്തു. കുറ്റം തെളിഞ്ഞാല്‍ പി രാമകൃഷ്ണ റെഡ്ഡി ഏഴ് കൊല്ലം ജയില്‍ ശക്ഷ അനുഭവിക്കേണ്ടിവരും. 

Eng­lish Summary:Bail for MLA who broke vot­ing machine; Supreme Court Crit­i­cism of High Court
You may also like this video

Exit mobile version