Site iconSite icon Janayugom Online

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവച്ച് പലായനം ചെയ്തു. സഹോദരിക്കൊപ്പം ഇന്ത്യയിലെത്തിയ ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. രാജ്യം വിട്ടതിന് പിന്നാലെ പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. അതിക്രമിച്ചു കയറിയവര്‍ ഓഫിസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവ‌ന്നു. ചില മന്ത്രിമാരുടെ വസതികള്‍ കൊള്ളയടിച്ചതായും ജയിലുകളില്‍ നിന്ന് തടവുകാര്‍ രക്ഷപ്പെട്ടതായും വാര്‍ത്തകളുണ്ട്. അതേസമയം, ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി വക്കര്‍ ഉസ്‌ സമാന്‍ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെ ബോധ്യപ്പെടുത്തും. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ കൊലപാതകങ്ങളും വിചാരണ ചെയ്യപ്പെടുമെന്നും അനീതികൾക്ക് പരിഹാരം കാണുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സെെനിക മേധാവി പറഞ്ഞു. 

അക്രമത്തിന്റെ പാതയിലേക്ക് തിരിച്ചുപോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇടക്കാല സര്‍ക്കാരിനെ ആര് നയിക്കുമെന്ന് സൂചനകള്‍ നല്‍കിയിട്ടില്ല. 1971ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി മാറി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സംഘടിപ്പിച്ച നിസഹകരണ പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ ഛത്ര ലീഗും ജൂബോ ലീഗും ഉള്‍പ്പെടെ ഇടിച്ച് കയറിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

13 ജില്ലകളിലായി 14 പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 98 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ച ഷേഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

Eng­lish Summary:Bangladesh PM Sheikh Hasi­na resigns
You may also like this video

Exit mobile version