Site iconSite icon Janayugom Online

നിരോധിച്ച പഞ്ഞി മിഠായി വിപണിയിൽ സജീവം; കണ്ടെത്തിയാൽ കർശന നടപടി

സംസ്ഥാനത്ത് നിരോധിച്ച പഞ്ഞി മിഠായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ്. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന് എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് കേരളത്തിലും പഞ്ഞി മിഠായിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. നിയന്ത്രണം ഉണ്ടായിരുന്നിട്ടും വിപണിയിൽ സുലഭമായതിനെ തുടർന്നായിരുന്നു നിരോധനം. ഇനിയും വിറ്റാൽ ക്രിമിനൽ കേസും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടികളും നേരിടേണ്ടിവരും. കൃത്രിമ നിറം ചേർത്ത പഞ്ഞിമിഠായുടെ നിർമാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അഫ്സാന പർവീണിന്റെ ഉത്തരവ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി. പഞ്ചസാരയാണ് മിഠായിയിലെ പ്രധാന വസ്തു. ഗ്രൈൻഡർ പോലുള്ള യന്ത്രത്തിൽ പഞ്ചസാര ഇട്ട് കറക്കിയാണ് ഇത് നൂൽ പോലെയാക്കുന്നത്. 

പഞ്ഞി മിഠായിയെ ‘ബോംബെ മിഠായി’ എന്ന പേരിലാണ് ചിലയിടങ്ങളിൽ അറിയപ്പെടുന്നത്. നിറത്തിനായി റോഡമിൻ ബി ഉൾപ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി നിർമാണം തടഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരാണ് കേരളത്തിൽ വ്യാപകമായി മിഠായി കുടിൽ വ്യവസായമായി നിർമിക്കുന്നതും വിൽക്കുന്നതും. ഒരു വിധ ലൈസൻസും ഇല്ലാത്ത ഇവർക്കെതിരെ കർക്കശമായ നടപടികൾ എളുപ്പമല്ല. പരിശോധനാ റിപ്പോർട്ട് വരുമ്പോഴേക്കും വിൽപ്പനക്കാർ നാടുവിട്ടിട്ടുണ്ടാകും. കേരളത്തിൽ കൂടുതലും പിങ്ക് നിറത്തിലെ പഞ്ഞിമിഠായിക്കായിരുന്നു ഡിമാൻഡ്. 

ചില ഹോട്ടലുകളിലും വിവാഹം ഉൾപ്പടെയുള്ള സ്വകാര്യ പരിപാടികളിലും തത്സമയം പഞ്ഞിമിഠായി ഉണ്ടാക്കി നൽകാറുണ്ട്. ടെക്സ്റ്റൈൽ, ലെതർ, കോസ്മെറ്റിക് ഉല്പാദനത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് നിറമാണ് റോഡമിൻ ബി. ഇവ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. മനംപിരട്ടലും ഛർദ്ദിയും മുതൽ വയറിളക്കം, കാൻസർ, ഹൃദ്രോഗങ്ങൾ, വൃക്ക, കരൾ രോഗങ്ങൾ, ഹോർമോൺ പ്രശ്നങ്ങൾക്ക് വരെ ഇത് വഴിയൊരുക്കും. അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ ഉൽപാദകർ. കുട്ടികളെ ലക്ഷ്യം വെച്ചാണ് വിൽപന. 

Eng­lish Sum­ma­ry: Banned cot­ton can­dy is active in the mar­ket; Strict action if found
You may also like this video

Exit mobile version