മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് (ഫ്ലൈറ്റ് റെക്കോർഡർ) സാരമായ തകരാർ സംഭവിച്ചതായാണ് പുതിയ കണ്ടെത്തൽ. വിമാനം കത്തിയമർന്നപ്പോൾ ബ്ലാക്ക് ബോക്സിന്റെ പ്രധാന ഭാഗങ്ങൾക്കും തീപിടിച്ചതാണ് വിവരങ്ങൾ വീണ്ടെടുക്കുന്നതിന് തടസ്സമാകുന്നത്. ഇതോടെ ഡാറ്റ വീണ്ടെടുക്കുന്നതിനായി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും.
അതേസമയം, ബ്ലാക്ക് ബോക്സിന് തകരാർ സംഭവിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അപകടത്തിൽ ദുരൂഹത ആരോപിച്ച് രോഹിത് പവാർ രംഗത്തെത്തി. അന്വേഷണ റിപ്പോർട്ടുകൾ വൈകുന്നതും സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടുന്നതും സംശയകരമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ജനുവരി 28ന് മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന ചാർട്ടേഡ് വിമാനം ബാരാമതി വിമാനത്താവളത്തിലെ റൺവേയിൽ തകർന്നുവീണാണ് അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

