Site icon Janayugom Online

രാജ്യത്ത് അടിസ്ഥാന വികസന പദ്ധതികള്‍ ഇഴയുന്നു

രാജ്യത്ത് കാലതാമസം നേരിടുന്ന അടിസ്ഥാന സൗകര്യ വികസനപദ്ധതികളുടെ എണ്ണത്തില്‍ വര്‍ധനവ്. പദ്ധതികള്‍ വൈകുന്നതില്‍ റോഡ്-ഹൈവേ മേഖലയാണ് ഒന്നാമത്. റെയില്‍വേ രണ്ടാം സ്ഥാനത്താണെന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് വൈകുന്ന പദ്ധതികളുടെ എണ്ണം 2022ൽ 56 ആയിരുന്നത് 2023ൽ 98 ആയി ഉയര്‍ന്നു. കാലതാമസം നേരിടുന്ന 10 മെഗാ പദ്ധതികളിൽ ഏഴെണ്ണം റെയിൽവേയുടെതാണ്, ഉധംപൂർ‑ശ്രീനഗർ‑ബാരാമുള്ള റെയിൽ ലൈൻ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

നിലവിൽ 24 മേഖലകളിലായി 1,646 അടിസ്ഥാന സൗകര്യ പദ്ധതികളുണ്ട്. ഇതില്‍ 809 എണ്ണം (98 റെയിൽവേ ഉൾപ്പെടെ) പൂര്‍ത്തിയാകാന്‍ കാലതാമസം നേരിടുന്നതായി ജൂലൈയില്‍ കേന്ദ്ര സർക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ 213 പദ്ധതികൾ (ഒമ്പതെണ്ണം റെയിൽവേ) അസാധാരണമായ കാലതാമസം നേരിടുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ, ക്ലിയറൻസുകൾ, കരാർ പ്രശ്നങ്ങൾ എന്നിവയിലെ കാലതാമസം, അപര്യാപ്തമായ മനുഷ്യശേഷി, സാങ്കേതിക അനുമതികൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയാണ് ഈ പദ്ധതികളുടെ കാലതാമസത്തിന് കാരണമായ പ്രശ്നങ്ങള്‍.

പശ്ചിമ റെയിൽവേയുടെ രാംഗഞ്ച്മുണ്ട്-ഭോപ്പാൽ റെയിൽ ലൈൻ പദ്ധതിക്ക് 3,032 കോടി രൂപ കവിഞ്ഞു. 2002ലാണ് 425 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിക്ക് അനുമതി ലഭിച്ചത്. ഉധംപൂർ‑ശ്രീനഗർ‑ബാരാമുള്ള റെയിൽ ലൈൻ പദ്ധതിക്ക് 37,012 കോടി രൂപയാണ് ചെലവ്. 1995ൽ 2,500 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് ഇത് അനുവദിച്ചത്. ലളിത്പൂർ‑സത്‌ന‑രേവ സിങ്രുലി പദ്ധതിയുടെ ബജറ്റ് 8,249 കോടി രൂപയിലെത്തി.
419 റോഡ് ഗതാഗത, ഹൈവേ പദ്ധതികൾ കാലതാമസം നേരിടുന്നുണ്ട്. റെയിൽവേയുടേതുൾപ്പെടെ 1,646 പദ്ധതികളുടെ പ്രതീക്ഷിച്ചിരുന്ന ചെലവ് 23,92,837.89 കോടിയായിരുന്നു. എന്നാല്‍ അവയുടെ പൂർത്തീകരണത്തിന് ഇപ്പോള്‍ പ്രതീക്ഷിക്കുന്ന ചെലവ് 28,58,394.39 കോടി രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Basic devel­op­ment projects are delays in the country

You may also like this video

Exit mobile version