Site icon Janayugom Online

ബിബിസിയില്‍ പ്രതികാര റെയ്ഡ് തുടരുന്നു

ഡോക്യുമെന്ററി പ്രതികാര നടപടികളുടെ ഭാഗമായുള്ള ബിബിസി ഓഫീസ് റെയ്ഡ് 24 മണിക്കൂര്‍ പിന്നിടുന്നു. ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഇന്നലെ രാവിലെ 10.40ഓടെയാണ് ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് ആരിഭിച്ചത്. ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ കിടക്കകളും മറ്റ് സാമഗ്രികളും ആദായ നികുതി വകുപ്പ് എത്തിച്ചിരുന്നു. എങ്കിലും ഇടതടവില്ലാതെ മുഴുവൻ സമയ റെയ്ഡ് നടന്നു.

അതിനിടെ ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിബിസി അധികൃതർ അറിയിച്ചു. നിലവിൽ ഓഫീസുകളിലുള്ള ബിബിസി ഉദ്യോഗസ്ഥർക്കും പുറത്ത് കടക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജോലിക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് ബിബിസി നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ബിബിസി ഓഫീസുകളിൽ എന്തിനാണ് പരിശോധന എന്ന് ആദായനികുതി അറിയിച്ചില്ല. ഇത് റെയ്ഡ് അല്ലെന്നും സർവ്വേ ആണെന്നുമാണ് ആദായനികുതി വകുപ്പിന്റെ അഭിപ്രായം. ഒരു കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുമ്പേൾ പാലിക്കേണ്ട പല ചട്ടങ്ങളും ബിബിസി പാലിച്ചില്ല. ഫോറിൻ ടാക്സ് വിഷയത്തിലും ട്രാൻഫർ പ്രൈസിങ്ങിലും ബിബിസി ചട്ടലംഘനം നടത്തിയെന്നും ഇതിനെതിരെ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.

ആരും നിയമത്തിന് മുന്നിൽ അതീതരല്ലെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം മന്ത്രി അനുരാഗ് താക്കൂറും പറഞ്ഞു. ബിബിസിയുടെ രണ്ട് ഭാഗങ്ങളായി വന്ന ഡോക്യുമെന്ററിയായ ‘ഇന്ത്യ‑ദി മോഡി ക്വസ്റ്റിയന്’ ഇന്ത്യൻ സർക്കാർ തടസമേർപ്പെടുത്തി ആഴ്ചകൾക്ക് ശേഷമാണ് റെയ്ഡ് സംഭവിക്കുന്നത്. ബിബിസിയുടെ ഇന്ത്യയിലുള്ള ഓഫീസുകളിലെ ആദയനികുതി റെയ്ഡ് സംബന്ധിച്ച വാർത്ത വലിയ പ്രാധാന്യത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. അൽ ജസീറ, വാഷിങ്ടൺ പോസ്റ്റ്, റോയിട്ടേഴ്സ്, ദി ഗാർഡിയൻ, സിഎൻഎൻ, ഫോർബ്സ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ബിബിസിയുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായനികുതി റെയ്ഡ് നടത്തുന്നത് പ്രധാന വാർത്തയാക്കിയിരുന്നു. ഉദ്യോഗസ്ഥർ ബിബിസി ഓഫീസിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരടക്കമുള്ള ജീവനക്കാരുടെ മോബൈൽ ഫോണുകളടക്കം വാങ്ങിവച്ചെന്ന പരാതിയുണ്ട്. കമ്പ്യൂട്ടറുകളിൽ നിന്നും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും വിവിധ ഡാറ്റകൾ ശേഖരിച്ചിട്ടുണ്ട്.

Eng­lish Sam­mury: Income Tax BBC Office Raid Continue

Exit mobile version