Site icon Janayugom Online

‘മോഹിനി-കാമിനി‘മാരെ സൂക്ഷിക്കണം: പൊലീസ്

FB

സ്ത്രീകളുടെ മുഖം ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളില്‍ ജാഗ്രത വേണമെന്ന് സിറ്റി പൊലീസ്. ഇത്തരം കെണിയില്‍ അകപ്പെട്ട സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള നിരവധിപേരെ ആത്മഹത്യ മുനമ്പില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും കേസ്സുകള്‍ വര്‍ദ്ധിക്കുകയാണെന്നും പറയുന്നു. സമീപകാലത്ത് സൈബര്‍ സെല്ലിലും സൈബര്‍ ക്രൈം പൊലീസിലും ഇത്തരത്തിലുള്ള നൂറുകണക്കിന് കേസ്സുകളാണ് എത്തുന്നത്.

മോഹിനി ഗുപ്ത, കാമിനി ശര്‍മ്മ, ധനിക മിശ്ര തുടങ്ങിയ പേരുകളിലാണ് ഇവര്‍ കൗമരക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുള്ളവരെ കെണിയില്‍ കുരുക്കുന്നത്. സ്ത്രീകളുടെ ആകര്‍ഷണീയമായ ഫോട്ടോകളാണ് ഇതിനായി ഇവര്‍ ഉപയോഗിക്കുന്നത്. സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞാല്‍ ചാറ്റിംഗിലേക്കും പിന്നീട് രഹസ്യ ചാറ്റിംഗിലേക്കും അശ്ലീല വീഡിയോ ദൃശ്യങ്ങളിലേക്ക് എത്തും. അപ്പുറത്തുള്ള സ്ത്രീയുടെ ദൃശ്യങ്ങളെന്ന് വിശ്വസിച്ച് സ്വന്തം നഗ്നതയും പ്രദര്‍ശിപ്പിക്കാന്‍ ആരംഭിക്കുമ്പോള്‍, അവ സ്ക്രീന്‍ റെക്കോഡ് ചെയ്യപ്പെടുകയും പിന്നീട് അതുപയോഗിച്ച് ബ്ലേക്ക് മെയിലിംഗ ആരംഭിക്കുകയുമാണ് രീതി.

ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഇത്തരം കെണിയില്‍പ്പെട്ട് പണം നഷ്ടപ്പെട്ടിടുണ്ടെന്ന് പൊലീസ് പറയുന്നു. ഇരയുടെ ബലഹീനത മനസിലാക്കി ലൈംഗിക വിഷയങ്ങളില്‍ ചാറ്റിംഗ് നടത്തുന്ന ഈ തട്ടിപ്പുക്കാര്‍ അധികവും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. മാനഹാനിയും കുടംബബന്ധങ്ങളുടെ തകര്‍ച്ചയും ഭയന്ന് ആത്മഹത്യമാത്രമാണ് രക്ഷയെന്ന് കരുതുന്നവര്‍ അതിനു മുന്‍പ് പൊലീസിന്റെ സഹായം തേടുമ്പോഴാണ് തട്ടിപ്പിന്റെ ആഴം മനസ്സിലാകുന്നത്. സൈബര്‍ ക്രിമിനലുകളുടെ ഇത്തരം തട്ടിപ്പുകളില്‍ വീണുപോകാതെ ജാഗ്രതയോടെ ഇടപ്പെടണമെന്ന് പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: be aware of ‘Mohi­ni-Kami­ni’: Police

You may also like this video

Exit mobile version