Site icon Janayugom Online

അലഞ്ഞു തിരിയുന്ന കന്നുകാലികളും കിതച്ചു ചവിട്ടുന്ന രക്ഷാവണ്ടികളും

പുരാതനകാലത്തിന്റെ അവശിഷ്ടങ്ങളും വിശ്വാസ പ്രതീകങ്ങളും വിജയവാഡ നഗരത്തിൽ നിരവധിയാണ്. പശുക്കൾക്ക് അന്ധവിശ്വാസത്തിന്റെ പേരിൽ മഹനീയ പദവി നൽകപ്പെട്ടതിനാൽ ഊടുവഴികളില്‍ പോലും അലഞ്ഞു തിരിയുന്ന കന്നുകാലികൾ അനവധിയാണ്. കൂട്ടം കൂട്ടമായി പോകുന്ന പശുക്കളാണ് പ്രഭാത കാഴ്ചകൾ. എങ്കിലും പകൽ മുഴുവൻ എവിടെ സഞ്ചരിക്കുമ്പോഴും വാഹനങ്ങൾക്കിടയിലൂടെയും ജനങ്ങളുടെ സഞ്ചാരപഥത്തിന് തടസമായി പശുക്കളെ കാണാനാകും. പുലർച്ച തന്നെ നഗരസഭാ ശുചീകരണ തൊഴിലാളികൾ പാതകളും പരിസരങ്ങളും വൃത്തിയാക്കുന്നത് പതിവാണ്. എന്നാൽ അല്പം സമയം കഴിയുമ്പോൾ തന്നെ ചാണകത്തില്‍ ചവിട്ടാതെ നടന്നുപോവുക പ്രയാസകരമായി മാറുന്നു.

ഓട്ടോറിക്ഷകളും ഇ റിക്ഷകളും നിറഞ്ഞ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നും സൈക്കിൾ റിക്ഷകൾ അപ്രത്യക്ഷമായെങ്കിലും സൈക്കിൾ റിക്ഷകൾ ഇവിടെ ഇടയ്ക്കിടെയുള്ള കാഴ്ചകളാണ്. പക്ഷേ ഒരു വ്യത്യാസമുണ്ട്. ജീവിതവൃത്തി നിർവഹിക്കുന്നതിന് ഇപ്പോഴത്തെ സൈക്കിൾ റിക്ഷാവാലകൾ തങ്ങളുടെ വാഹനത്തെ ചരക്കുറിക്ഷകളാക്കി മാറ്റിയിരിക്കുകയാണ്.

പണ്ട് മൂന്നു മുതൽ ആറു വരെ ആളുകളെ ഇരുത്തി കിതച്ചും വലിഞ്ഞും ചവിട്ടി മുന്നോട്ടുപോകുന്ന റിക്ഷകളെയാണ് കാണാമായിരുന്നതെങ്കിൽ ഇന്നത് ചരക്കുകൾ നിറച്ച് ചവിട്ടി വലിച്ചു പോകുന്ന റിക്ഷാ വാലകളായി മാറിയിരിക്കുന്നു. സൈക്കിൾ റിക്ഷകൾ ഏറ്റവും പ്രധാന യാത്രാ മാർഗമായിരുന്ന 60കളിലും 70കളിലും കാൽ ലക്ഷത്തിലധികം പേർ ജീവനോപാധിയായി ഈ വാഹനങ്ങളോടിച്ചിരുന്നെങ്കിൽ പിന്നീട് കുറഞ്ഞ് 90 കളായപ്പോൾ 10,000ത്തിൽ താഴെയായി ചുരുങ്ങി. ഇപ്പോൾ യാത്രയ്ക്കും ചരക്ക് നീക്കത്തിനുമായി ആയിരത്തിൽ താഴെ സൈക്കിൾ റിക്ഷകൾ മാത്രമാണ് വിജയവാഡ നഗരത്തിൽ ഉള്ളത്. എങ്കിലും നഗരത്തിലെ ഇടവിട്ടുള്ള കാഴ്ചകളിൽ ഒന്ന് സൈക്കിൾ റിക്ഷകൾ തന്നെയാണ്.

Eng­lish Sum­ma­ry: Beau­ti­ful sights in Vijayawada
You may also like this video

Exit mobile version