Site icon Janayugom Online

ഒരു ബംഗാള്‍ മന്ത്രി കൂടി അറസ്റ്റില്‍

റേഷന്‍ വിതരണത്തില്‍ അഴിമതി ആരോപിച്ച് ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. വീട്ടിലെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി നടപടി. താന്‍ ഗൂഢാലോചനയുടെ ഇരയായെന്ന് അറസ്റ്റിനെക്കുറിച്ച്‌ മന്ത്രി പ്രതികരിച്ചു. ബാങ്ക്ഷാൽ കോടതിയിൽ ഹാജരാക്കിയ മല്ലിക് കുഴഞ്ഞു വീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മമത മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയായിരിക്കെ ജ്യോതിപ്രിയ മല്ലിക് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ന്യായവില കടകള്‍ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയര്‍ന്ന വിലയ്ക്ക് പൊതുവിപണിയില്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം.

സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്റെ രണ്ട് ഫ്ലാറ്റുകളില്‍ ഉള്‍പ്പെടെ എട്ടിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ പകപോക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഇഡി കസ്റ്റഡിയില്‍ മല്ലിക്കിന്റെ ജീവന് അപകടം പറ്റിയാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി. ബംഗാളില്‍ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇഡി അന്വേഷണം നേരിടുന്നുണ്ട്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും സഹായി അര്‍പിത മുഖര്‍ജിയെയും ഈ വര്‍ഷമാദ്യം ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Ben­gal min­is­ter arrested
You may also like this video

Exit mobile version