Site icon Janayugom Online

ബംഗാളിൽ വീണ്ടും ബിജെപിയിൽ നിന്നും രാജി; നടി സ്രബാന്തി ചാറ്റർജിയും പാർട്ടി വിട്ടു

ബംഗാളി നടി സ്രബാന്തി ചാറ്റർജി ബിജെപിയിൽ നിന്നും രാജിവെച്ചിരിക്കുന്നു. കഴിഞ്ഞ മാർച്ച് ഒന്നിനാണ് സ്രബാന്തി ചാറ്റർജി ബിജെപിയിൽ ചേർന്നത്. നേരത്തെ ഇവർ മുഖ്യമന്ത്രി മമത ബാനർജിയുമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു. ബിജെപി വലിയ ആഘോഷത്തോടെയാണ് ഇവരെ സ്വീകരിച്ചത്. ബംഗാളിന്റെ പാർട്ടി ചുമതലയുള്ള കൈലാഷ് വിജയ വർഗിയ, മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വമെടക്കൽ. എന്നാൽ എട്ട് മാസം പിന്നിടുമ്പോൾ ബിജെപിയിൽ നിന്ന് രാജിവച്ചിരിക്കുന്നത്. ബംഗാളിന്റെ ഭാവിയെ കുറിച്ച് ബിജെപിക്ക് കൃത്യമായ കാഴ്ചപ്പാടില്ല എന്നാണ് സ്രബാന്തി ചാറ്റർജിയുടെ പ്രതികരണം. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മൽസരിച്ചിരുന്നു സ്രബാന്തി. തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ പാർഥ ചാറ്റർജിയോട് ബെഹാല പശ്ചിമ മണ്ഡലത്തിൽ തോൽക്കുകയായിരുന്നു. 50884 വോട്ടിനാണ് സ്രബാന്തി തോറ്റത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 213 സീറ്റിലാണ് തൃണമൂൽ ജയിച്ചത്. ബിജെപി 77 സീറ്റിലും. തൊട്ടുപിന്നാലെ ബിജെപിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടങ്ങി. ആദ്യം രാജിവച്ചത് മുതിർന്ന നേതാവ് മുകുൾ റോയ് ആണ്. നേരത്തെ മമതയുടെ വലംകൈ ആയിരുന്ന മുകുൾ റോയ് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോഴാണ് തൃണമൂൽ വിട്ടതും ബിജെപിയിൽ ചേർന്നതും.

തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുമായി ഒത്തുപോകാത്തതാണ് മുകുൾ റോയ് ബിജെപി വിടാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. മുകുൾ റോയിക്കൊപ്പം മകൻ സുബ്രാങ്ഷു റോയ് ബിജെപി വിട്ടു. തൻമയ് ഘോഷ്, ബിസ്വജിത് ദാസ്, സൗമൻ റോയ് തുടങ്ങിയ എംഎൽഎമാരും ബിജെപിയിൽ നിന്ന് രാജിവയ്ക്കുകയും തൃണമൂലിൽ ചേരുകയും ചെയ്തു. ഇപ്പോൾ ബിജെപിയുടെ നിയമസഭയിലെ അംഗബലം 69 ആയി കുറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നവരെല്ലാം രാജിവയ്ക്കുന്നു എന്നാണ് ബംഗാളിൽ നിന്നുള്ള വാർത്ത.. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിരുന്നത്.
eng­lish summary;Bengali actress Sra­ban­ti Chat­ter­jee has resigned from the BJP
you may also like this video;

Exit mobile version