Site icon Janayugom Online

ഗവര്‍ണറുടെ അനാവശ്യമായ ഇടപെടല്‍ ഒഴിവാക്കണം: രാഷ്ട്രപതിക്ക് കത്ത് അയച്ച് ബിനോയ് വിശ്വം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് അയച്ച് ബിനോയ് വിശ്വം എംപി. ഗവർണർ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണെന്നും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കണ്ടതുണ്ട്. എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

19 ന് അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സർക്കാരുമായി പരസ്യമായി ഏറ്റുമുട്ടുന്ന ഈ രീതി ഭരണഘടനാ വിരുദ്ധ നടപടിയാണ്. ഒരു ഗവർണർ എന്ന നിലയിൽ നിയമവും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കാൻ ബാധിസ്ഥനാണെന്നും എംപി കത്തില്‍ പറഞ്ഞു. 1975 ലെ ഷംഷേർ സിങും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസിന്റെ വിധിന്യായത്തില്‍ ഗവർണർമാരുടെ പദവി ബ്രിട്ടീഷ് പാര്‍ലമെന്ററി സംവിധാനത്തിലെ രാജാവിന്റെ പദവിക്ക് സമാനമായ നാമമാത്രമായ അധികാരം മാത്രമാണെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഗവര്‍ണര്‍. ഇന്ത്യയിലെ എക്കാലത്തെയും മികച്ച നിയമജ്ഞരിൽ ഒരാളായ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ “ഗവര്‍ണര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിഷ്പക്ഷനായിരിക്കണമെന്നും വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി തന്റെ ഓഫീസ് ഉപയോഗിക്കാൻ പാടില്ലെന്നും” അദ്ദേഹത്തിന്റെ പ്രസിദ്ധമായ വിധിന്യായത്തില്‍ പറയുന്നുണ്ട്.

വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ഗവര്‍ണറോട് പദവിക്ക് അനുസൃതമായ അന്തസും അച്ചടക്കവും പാലിക്കണമെന്ന നിർദ്ദേശം നല്‍കണമെന്നും, സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികളിലുള്ള ഗവര്‍ണറുടെ അനാവശ്യമായ ഇടപെടല്‍ ഒഴിവാക്കണമെന്നും ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Benoy Vish­wam sent a let­ter to the Pres­i­dent against the Governor
You may also like this video

 

Exit mobile version