ഓണ്‍ലൈൻ ഇടപാടിനിടെ ‘കുരുങ്ങി‘പ്പോയ പണം തിരിച്ചുപിടിക്കാനുള്‍പ്പെടെ ഗുഗിളില്‍ നിന്ന് ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് സംശയമേതുമില്ലാതെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ സൂക്ഷിക്കണം. നിങ്ങളില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളുള്‍പ്പെടെ കൈക്കലാക്കി പണം തട്ടാന്‍ കാത്തിരിക്കുന്നവരാകാം മറുഭാഗത്തുള്ളത്. ബാങ്കുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഔദ്യോഗിക സൈറ്റുകൾ കണ്ടെത്താൻ ശ്രമിക്കാതെ ഗൂഗിളിൽ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരയുന്നവരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് ഇപ്പോള്‍ വ്യാപകമാണ്. വെബ്സൈറ്റുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വ്യാപിക്കുന്നതായി പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓൺലൈനായി ബില്ലുകൾ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. യഥാർത്ഥ കസ്റ്റമർ കെയർകാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. പരാതി പറയുന്നതോടെ പണം തിരികെ നൽകാമെന്നറിയിക്കും. ഇതിനിടെ ബാങ്കിങ് സംബന്ധമായ രഹസ്യവിവരങ്ങൾ ഇവർ ചോദിച്ചു വാങ്ങും. പണം തിരികെ നൽകാൻ ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരൻ സമ്മതിക്കും. കസ്റ്റമർ കെയർ ആണെന്നു കരുതി ഭൂരിഭാഗവും പേരും വിവരങ്ങളും കൈമാറും. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഓൺലൈൻ വഴി സംഘം തട്ടിയെടുക്കും. ആകർഷകമായ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച് ഇതിൽ കസ്റ്റമർ കെയർ നമ്പറുകൾ പ്രദർശിപ്പിച്ചാണ് തട്ടിപ്പിന്റെ വല വിരിക്കുന്നത്.
ഗൂഗിളിനെ കണ്ണടച്ച് വിശ്വസിക്കരുത്
വ്യാജ വെബ്സൈറ്റുകൾ ഗൂഗിളിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. ഗൂഗിൾ നൽകുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുത്. ഔദ്യോഗിക സൈറ്റുകളിൽ നിന്നുള്ള കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കാൻ ശ്രമിക്കണം. ആർക്കും ബാങ്ക് അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളോ ഫോണിൽ ലഭിച്ച സന്ദേശങ്ങളോ കൈമാറരുത്. ഔദ്യോഗിക സൈറ്റുകളിൽ കയറി മാത്രം കസ്റ്റമർ കെയർ നമ്പറുകൾ, ഇ — മെയിൽ വിലാസങ്ങൾ എന്നിവ ശേഖരിക്കുക. ഗൂഗിൾ പേ പോലെയുള്ള സേവനങ്ങൾക്ക് പ്രത്യേക കസ്റ്റമര്‍ കെയര്‍ നമ്പർ ഇല്ലെന്നതും ഓർമ്മിക്കുക.