Site icon Janayugom Online

ഭിന്ദ്രന്‍വാല 2.0: ലക്ഷ്യം ചാവേര്‍ ആക്രമണം; ‘മനുഷ്യ ബോംബുകളെ’ റിക്രൂട്ട് ചെയ്യാന്‍ ഗുരുദ്വാരകള്‍ ഉപയോഗിച്ചതായി പൊലീസ്

khalistan

ഖാലിസ്ഥാന്‍ അനുകൂല മതപ്രഭാഷകന്‍ അമൃത്പാല്‍ സിങ് മയക്കുമരുന്ന് വിമുക്ത കേന്ദ്രങ്ങളും ഗുരുദ്വാരയും ആയുധങ്ങള്‍ ശേഖരിക്കുന്നതിനും യുവാക്കളെ ചാവേര്‍ ആക്രമണത്തിന് സജ്ജമാക്കുന്നതിനും ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളുടെ നൂറിലധികംഅനുയായികളെ വിവിധയിടങ്ങളില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ വിവിധ മയക്കുമരുന്ന് വിമുക്ത കേന്ദ്രങ്ങളില്‍നിന്നും നിരവധി അനധികൃത ആയുധ ശേഖരം പിടിച്ചെടുത്തതായും അധികൃതര്‍ പറയുന്നു. യുവാക്കളെ മനംമാറ്റി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് എന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ പറയുന്നത്. കൊലപാതകശ്രമം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുപ്രവർത്തകരുടെ കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളാണ് അമൃത് പാലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൊലീസ് ഒളിച്ചുകളിക്കുകയാണെന്നും അമൃത് പാലിനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. രക്ഷപെടാനായി അമൃത് പാൽ ഉപയോഗിച്ച വാഹനവും അതിൽ നിന്ന് ആയുധങ്ങളും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു.
ദുബായില്‍ ട്രക്ക് ഡ്രൈവറായിരുന്ന 30 കാരനായ അമൃത് പാലിനെ പഞ്ചാബിലെ ഭീകരവാദം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്‌ഐ ഇയാള്‍ക്ക് സഹായം നല്‍കിയെന്നാണ് സൂചന. പത്ത് വര്‍ഷത്തെ വിദേശവാസത്തിന് ശേഷമാണ് അമൃത്പാല്‍ സിങ് പഞ്ചാബിലെത്തുന്നത്. ശേഷം സംസ്ഥാനത്തെ എല്ലാവീടും കയറിയിറങ്ങി തന്റെ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ഭിന്ദ്രന്‍വാലയുടെ ഗ്രാമം അമൃത്പാല്‍ സന്ദര്‍ശിച്ചിരുന്നു. താന്‍ ഇന്ത്യാക്കാരനല്ലെന്ന് ഇയാള്‍ പലതവണ അവകാശപ്പെട്ടിട്ടുണ്ട്. 

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരനായ ഭിന്ദ്രന്‍വാലയെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാല്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫൗജാന്‍ എന്നറിയപ്പെടുന്ന തന്റെ അനുയായി സംഘവുമായി അമൃത്പാല്‍ സിങ് സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാനെത്തിയിരുന്നു. കൂടാതെ ജനങ്ങളില്‍ സിഖ് മതം പ്രചരിപ്പിക്കുന്നതിനായി പാന്തിക് വഹീര്‍ എന്നൊരു ജാഥയും ഇയാള്‍ സംഘടിപ്പിച്ചിരുന്നു.
ആയുധക്കടത്ത്, ഗൂഢാലോചന തുടങ്ങിയ കേസുകളിൽ തിരയുന്ന ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ തലവൻ ലഖ്ബീർ സിങ് റോഡുമായി സിങ്ങിന് ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നു. സിങ് ദുബായിൽ താമസിക്കുന്ന സമയത്ത് റോഡിന്റെ സഹോദരൻ ജസ്വന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Bhin­dran­wala 2.0: Tar­get Death Attack; Gur­d­waras were used to recruit ‘human bombs’, police said

You may also like this video

Exit mobile version