Site icon Janayugom Online

വനിതാ തൊഴില്‍ രംഗം തളരുന്നു; കോവിഡിന് ശേഷം ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

കോവിഡ് മഹാമാരിയുടെ ആവിര്‍ഭാവത്തിനു ശേഷം രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 2010- 2020 വര്‍ഷത്തിനിടയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് 26 ശതമാനത്തില്‍ നിന്നും 19 ശതമാനമായി ചുരുങ്ങിയതായി ലോകബാങ്കിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. അതേസമയം 2022ഓടെ ഇത് ഒമ്പത് ശതമാനമായിയെന്നാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

മഹാമാരിക്കു മുമ്പ് തന്നെ തകര്‍ച്ചയുടെ വക്കിലുള്ള ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് കനത്ത ആഘാതം ഉണ്ടാക്കുമെന്നും പഠനം വിലയിരുത്തുന്നു. സ്ത്രീശാക്തീകരണത്തിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും ഏറെ നേട്ടമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് രാജ്യത്തെ വനിതകള്‍ തൊഴില്‍ രംഗത്തുനിന്നും പിന്തള്ളപ്പെടുന്നത്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും ഗ്രാമീണ മേഖലയിലാണ് എന്നാല്‍ ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ജോലി സാധ്യതകള്‍ വളരെക്കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജീവനോപാധി കണ്ടെത്തുന്നതിന് നഗരങ്ങളിലേക്ക് പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.

ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിടവ് 58 ശതമാനം നികത്താനായല്‍ 2050ഓടെ ഇന്ത്യയുടെ ജിഡിപി മൂന്നിലൊന്നായി വര്‍ധിക്കും. ഇത് ഏകദേശം ആറുലക്ഷം കോടി ഡോളര്‍ വരുമെന്നും ബ്ലൂംബെര്‍ഗിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നു, ഇന്ത്യയിലെ സ്ത്രീകള്‍ ജനസംഖ്യയുടെ 48 ശതമാനം പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അവരുടെ ജിഡിപി സംഭാവന 17 ശതമാനം മാത്രമാണ്. ചൈനയിലിത് 40 ശതമാനമാണ്.

കോവിഡ് വ്യാപനത്തിനിടെ വീട്ടുജോലികള്‍ വര്‍ധിച്ചതും സ്കൂളുകള്‍ അടച്ചതിനാല്‍ കുട്ടികളുടെ ഉത്തരവാദിത്തം കൂടുതല്‍ ഏറ്റെടുക്കേണ്ടി വന്നതുമാണ് സ്ത്രീകളെ തൊഴില്‍ മേഖലകളില്‍ നിന്ന് അകറ്റിനിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയുളള വിവാഹം, ലൈംഗിക അസമത്വം എന്നിവ മറ്റു കാരണങ്ങളായും പഠനം ചൂണ്ടിക്കാട്ടുന്നു.

Eng­lish summary;Big drop in the num­ber of work­ing women after covid

You may also like this video;

Exit mobile version