സ്വർണവില വീണ്ടും കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായി. ഇസ്രയേൽ ‑ഹമാസ് സമാധാന കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണം. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 4058–60 ഡോളർ വരെ പോയിരുന്നു.
ഇന്നലെ ഗ്രാമിന് 20 രൂപ കൂടി 11,380 രൂപയായിരുന്നു. പവന്റെ വിലയിൽ 160 രൂപയുടെ വർധനവ് രേഖപ്പെടുത്തി 91,040 രൂപയായി. കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവൻ വില 90,880 രൂപയായും ഉയർന്നിരുന്നു. ഈ വർഷം മാത്രം 54 ശതമാനം വർധനയാണ് സ്വർണത്തിന് ഉണ്ടായത്. സ്വർണം പിന്തുണ നൽകുന്ന ഇ.ടി.എഫ് ഫണ്ടുകളും വലിയ ഉയർച്ചയിലാണ്.

