Site icon Janayugom Online

ബില്‍ക്കീസ് ബാനു കേസ്; ജസ്റ്റിസ് ബേല ത്രിവേദി പിന്മാറി

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് പ്രതികളെ വിട്ടയച്ചിനെതിരെ ബില്‍ക്കിസ് ബാനു തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം ഇനി പുതിയ ബെഞ്ച് പരിഗണിക്കും. 

ജസ്റ്റിസുമാരായ അജയ് രസ്തോഗിയും ബേല എം ത്രിവേദിയുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കെടുത്തത്. എന്നാല്‍ തന്റെ സഹജഡ്ജി കേസില്‍ നിന്ന് പിന്മാറിയതായി ജസ്റ്റിസ് രസ്തോഗി അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. 

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ആറ് മാസം ഗര്‍ഭിണി ആയിരുന്ന ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. മൂന്ന് വയസ് പ്രായമുള്ള മകള്‍ ഉള്‍പ്പെടെ ബില്‍ക്കീസ് ബാനുവിന്റെ ഏഴ് കുടുംബാംഗങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2008 ജനുവരി 21നാണ് കേസില്‍ 11 പ്രതികളെയും പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഈ വിധി പിന്നീട് ബോംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നാല്‍ നല്ലനടപ്പ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ ജയില്‍ മോചിതരാക്കുകയായിരുന്നു. 

Eng­lish Summary:Bilkis Bano case; Jus­tice Bela Trive­di recused himself
You may also like this video

Exit mobile version