Site icon Janayugom Online

“ഇതാണോ ഇന്ത്യയുടെ സംഭാവനയെന്ന് ലോകത്തെക്കൊണ്ട് ചോദിപ്പിക്കരുത്”: നിക്കോബര്‍ ദ്വീപിലെ മരം മുറിക്കെതിരെ പ്രധാനമന്ത്രിക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

നിക്കോബര്‍ ദ്വീപിലെ 130.75 സ്ക്വയര്‍ കിലോമീറ്റര്‍ വനത്തിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്ത പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയത്തിന്റെ നടപടിക്കെതിരെ രാജ്യസഭാ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തെഴുതി.

വംശനാശ ഭീഷണി നേരിടുന്നവ ഉള്‍പ്പെടെ 650 ഇനം സസ്യജാലങ്ങളും 330 ഇനം ജന്തുജാലങ്ങളുമുള്ള ലോകത്തിലെ ഏറ്റവും മികച്ച ഉഷ്ണമേഖലാ വനങ്ങളില്‍ ഒന്നാണ് നിക്കോബര്‍ ദ്വീപിലേത് എന്ന് കത്തില്‍ എംപി ചൂണ്ടിക്കാട്ടി. 8.5 ലക്ഷം മരങ്ങള്‍ മുറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മൂലം വനത്തിന്റെ നല്ലൊരു പങ്കും എന്നന്നേക്കുമായി നശിക്കും. ഇത് പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കുകയും സസ്യജന്തു ജാലങ്ങളുടെ ഭാവി അപകടത്തിലാക്കുകയും ചെയ്യും. ഇവിടെ നശിപ്പിക്കപ്പെടുന്ന പാരിസ്ഥിതിക സമ്പത്ത് മറ്റൊരിടത്തും സൃഷ്ടിക്കാൻ കഴിയാത്തതിനാല്‍ പകരം വനം വച്ചുപിടിപ്പിക്കുമെന്ന സര്‍ക്കാര്‍ ന്യായീകരണം അബദ്ധമാണ്. സര്‍ക്കാര്‍ പരിസ്ഥിതിയെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ഉല്‍പ്പന്നമായി കണക്കാക്കുന്നത് നിര്‍ത്തി നാമെല്ലാം അതിന്റെ ഉടമകളാണെന്ന് മനസ്സിലാക്കുകയും വേണം. വരും തലമുറയ്ക്ക് വേണ്ടി വനങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. 

ഈസിംഗ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുതരുന്ന ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കും. തലസ്ഥാന നഗരമായ ഡല്‍ഹിയിലാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. വന്യജീവി സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും പരിസ്ഥിതിയെയും ജനങ്ങളെയും സംരക്ഷിക്കുമെന്നുമുള്ള 2014ലെ ബിജെപി പ്രകടനപത്രിക ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്. പാരിസ് കരാറില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ കാലാവസ്ഥാ നീതി നടപ്പാക്കാൻ ഇന്ത്യയ്ക്ക് ഉത്തരവാദിത്വമുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടക്കുന്ന കെയ്റോ ഉച്ചകോടിയില്‍ ഇതാണോ ഇന്ത്യയുടെ സംഭാവന എന്ന് ലോകത്തെക്കൊണ്ട് ചോദിപ്പിക്കരുത്.- അദ്ദേഹം കത്തില്‍ പറയുന്നു.

Eng­lish Sum­mery: Binoy Viswam writes to Prime Min­is­ter con­demn defor­esta­tion in Great Nico­bar Island
you may also like this video

Exit mobile version