Site icon Janayugom Online

പക്ഷിപ്പനി: കോഴികളെ കൊന്നൊടുക്കാൻ തുടങ്ങി

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിൽ കോഴികൾ പക്ഷിപ്പനം മൂലം ചത്ത സംഭവത്തിൽ ഫാമിലെ കോഴികളെ കൊന്നൊടുക്കാൻ തുടങ്ങി. ഇന്ന് രാവിലെ 9.30 ഓടെ തുടങ്ങിയ നടപടി ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലേക്കും വ്യാപിപ്പിച്ചു. ഫാമിലെ 13000 കോഴികളെയാണ് ഇന്ന് കൊന്നൊടുക്കിയത്. ആറ് അംഗങ്ങൾ ഉൾപ്പെടുന്ന പത്ത് ആർഅർടി ടീമുകളാണ് ദൗത്യത്തിനായി രംഗത്തുള്ളത്. നാല് ടീമുകളാണ് ഫാമിലെ കോഴികളെ കൊന്നൊടുക്കുന്നത്. രണ്ടു ടീമുകൾ പരിസര പ്രദേശങ്ങളെ വീടുകളിൽ എത്തി വളർത്തുപക്ഷികളെയും കൊന്നൊടുക്കി.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ ജെ ജോയ്, ചീഫ് വെറ്റിറനറി ഓഫീസർ ഡോ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കോഴികളെ കൊന്നൊടുക്കുന്നത്. ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗവ്യാപന സാധ്യതയുള്ള പ്രദേശമായി ഇതിനോടകം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് പക്ഷികളെ പുറത്തേക്ക് കൊണ്ടു പോകാനോ ഈ പ്രദേശത്തേക്ക് പുറത്തു നിന്ന് പക്ഷികളെ എത്തിക്കാനോ പാടില്ല. ഇതിനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കോഴികളെ താത്കാലികമായി അടച്ചിട്ട് തീറ്റ നൽകി പരിപാലിക്കണമെന്നാണ് ഉത്തരവ്. പ്രദേശത്തെ കടകളിൽ കോഴി വിൽപ്പന, കോഴിയിറച്ചി വിൽപ്പന, മുട്ടവിൽപ്പന എന്നിവ നിരോധിച്ചു. 

ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കഴിഞ്ഞ ആറിന് പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് കാണുകയും തുടർന്ന് അപ്പോൾ തന്നെ ചത്ത കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനയ്ക്കു അയച്ചു. ന്യൂമോണിയയുടെ ലക്ഷണം കാണപ്പെട്ടതിനെ തുടർന്ന് അന്ന് തന്നെ മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസവും മരണനിരക്ക് അധികരിക്കുന്നതായി കണ്ടതിനാൽ പരിശോധനകൾ നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാൽ കൃത്യമായ രോഗ നിർണ്ണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് വിമാനമാർഗം അയക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചത്. 1800 കോഴികളാണ് ഈ ഫാമിൽ മാത്രം ചത്തൊടുങ്ങിയത്. മൊത്തം 5000‑ൽ പരം കോഴികളാണ് ഫാമിൽ ഉള്ളത്.

Eng­lish Sum­ma­ry: Bird flu: Killing of chick­ens has started

You may also like this video

Exit mobile version