Site icon Janayugom Online

ഇലക്ടറല്‍ ബോണ്ട് പണം കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ഒഴുക്കി

bjp

2021ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒഴുക്കിയത് 41.4 കോടി രൂപയുടെ കുഴല്‍പ്പണം. ഇതു സംബന്ധിച്ച് പരാതിയും നിലനില്‍ക്കുന്നു. കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ച കേരള പൊലീസ് സംഘം ഈ കണ്ടെത്തല്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ഇഡിക്കും ആദായനികുതിവകുപ്പിനും അയച്ചെങ്കിലും നടപടി ഉണ്ടായില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് അറിയാതെ പണം സംസ്ഥാനത്ത് എത്തില്ല.

ഇക്കാര്യത്തില്‍ പൊലീസ് ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. പ്രതിപക്ഷകക്ഷി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ മടിയില്ലാത്ത ഇഡി, 19 ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പ്പണകേസില്‍ തീരുമാനങ്ങളെടുക്കാതായിട്ട് രണ്ടു വര്‍ഷവും മൂന്നുമാസവും കഴിയുന്നു.സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ പഞ്ചായത്തംഗങ്ങൾക്ക് 10,000 മുതൽ 20,000 രൂപവരെ വിതരണം ചെയ്‌തതായി കർണാടകത്തിൽനിന്ന്‌ കുഴൽപ്പണം കടത്തിയ ധർമരാജന്റെ മൊഴിയുളളതായി റിപ്പോര്‍ട്ടുകളുണ്ട്.‌. ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജയസേനൻ വഴി ബംഗളൂരുവിൽനിന്നെത്തിച്ച പണം ഒമ്പതു ജില്ലകളിൽ കൈമാറി.

തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ 2021 ഏപ്രിൽ മൂന്നിന്‌ കൊടകരയിൽ വ്യാജ അപകടം സൃഷ്‌ടിച്ച്‌ ബിജെപിയിലെതന്നെ ഒരു വിഭാഗം തട്ടിയെടുക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു. പണം കവർന്നയുടൻ ബിജെപി മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, സുജയസേനൻ എന്നിവർ സ്ഥലത്തെത്തി. കവർച്ചാവിവരം പൊലീസിൽ അറിയിച്ചില്ല. പണം കടത്തിയ ധർമരാജനെയും പ്രതി റഷീദിനെയും ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയും ഓഫീസിലെത്തി.ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ പ്രതിയുമായി കൂടിക്കാഴ്‌ച നടത്തിയതായും കുറ്റപത്രത്തിലുണ്ട്‌.

കൊടകര കേസിൽ അന്വേഷണം നടത്തുമെന്നും പ്രാഥമികനടപടികൾ തുടങ്ങിയെന്നും 2021 നവംബർ 22ന്‌ ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയുമില്ല.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയാകാൻ 35 ലക്ഷം രൂപ സി കെ ജാനുവിന്‌ ബിജെപി കോഴ നൽകിയ കേസിൽ ക്രൈംബ്രാഞ്ച്‌ ഇതിനകം കുറ്റപത്രംസമർപ്പിച്ചു.

വിചാരണആരംഭിക്കാനിരിക്കുകയാണ്‌. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജാനു, ബിജെപി വയനാട്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കഴിഞ്ഞ നവംബർ 15നാണ്‌ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌. 10 ലക്ഷം രൂപ തിരുവനന്തപുരത്തും 25 ലക്ഷം ബത്തേരിയിലെ റിസോർട്ടിലുംവച്ച്‌ കൈമാറിയെന്ന്‌ ജെആർപി (ജനാധിപത്യ രാഷ്‌ട്രീയ പാർടി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്‌ ഫോൺസംഭഷണങ്ങളടക്കമുള്ള തെളിവുസഹിതം വെളിപ്പെടുത്തിയിരുന്നു.

ആരോപണം ശരിയാണെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. കോടതി ഉത്തരവ്‌ പ്രകാരം ഫോൺ സംഭാഷണം പരിശോധിച്ചതിൽ ശബ്ദം സുരേന്ദ്രന്റേതാണെന്ന്‌ വ്യക്തമായി.ഇലക്ടറൽ ബോണ്ടുവഴി ലഭിച്ച പണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും ചെലവഴിച്ചു.സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസിന്‌ ആധാരമായതും ഈ പണമാണ്‌.

ബിജെപിയുടെ വോട്ടുകൾ ചോർത്തുമെന്ന്‌ കണ്ടപ്പോഴാണ്‌ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപ്പത്രിക പിൻവലിപ്പിച്ചത്‌. രണ്ടര ലക്ഷം രൂപയും സ്‌മാർട്ട്‌ ഫോണുമാണ്‌ സുന്ദരയ്‌ക്ക്‌ നൽകിയത്‌. തെരഞ്ഞെടുപ്പുകഴിഞ്ഞാൽ വീടും കർണാടകയിൽ മദ്യഷാപ്പും വാഗ്‌ദാനം നൽകി. ഈ കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി സുരേന്ദ്രൻ ഇപ്പോൾ ജാമ്യത്തിലാണ്‌.

eng­lish Summary:
BJP also poured elec­toral bond mon­ey into Ker­ala dur­ing the assem­bly elections

You may also like this video:

Exit mobile version