Site icon Janayugom Online

വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നില്‍ ബിജെപിയും കോണ്‍ഗ്രസും: എ എം ആരിഫ്

ആലപ്പുഴയില്‍ തന്നെ പരാജയപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി പരിശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് വ്യാജ വീഡിയോകള്‍ ഉണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്നെ പൊതുജനം ചെരിപ്പും ചൂലുമെടുത്ത് തല്ലി ഓടിച്ചെന്ന തലക്കെട്ടില്‍ പ്രചരിപ്പിക്കുന്ന വീഡിയോക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്നതിനൊപ്പം കുറ്റകരമായ ഗൂഡാലോചനയും ഇതിന് പിന്നിലുണ്ടായിട്ടുണ്ട്. ചില ഔദ്യോഗിക അക്കൗണ്ടുകളില്‍ വരെ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട് മുമ്പ് ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ബിജെപി സൈബര്‍ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ച വീഡിയോ പിന്നീട് കോണ്‍ഗ്രസ് സൈബര്‍ വിഭാഗങ്ങള്‍ ഏറ്റെടുക്കുന്ന അവ്സഥ ഉണ്ടായെന്നും ആരിഫ് പറഞ്ഞു. ആലപ്പുഴയില്‍ ആരിഫിന്റെ വിജയം സുനിശ്ചിതമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 

ഈ സന്ദര്‍ഭത്തിലാണ് വീഡിയോ കുപ്രചരണങ്ങള്‍ നടത്തുന്നത്. ഇതിനെയെല്ലാം മറികടന്ന് ആരിഫ് റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. ജാതി മത അടിസ്ഥാനത്തിലല്ല ആലപ്പുഴയിലെ ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഐ എം നേതാവുമായ ജി സുധാകരന്‍ പറഞ്ഞു. 

പ്രചരണത്തില്‍ ഇതുവരെ ആരിഫാണ് മുന്നില്‍. വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ ആ മുന്‍തൂക്കം നിലനിര്‍ത്താന്‍ വേണ്ടത് എല്‍ഡിഎഫ് ഉറപ്പാക്കിയിട്ടുണ്ട്. കുപ്രചരണങ്ങള്‍കൊണ്ട് എതിരാളികള്‍ക്ക് ഒന്നും നേടാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ (എം) ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: BJP and Con­gress behind fake video cam­paign: AM Arif

You may also like this video

Exit mobile version