Site icon Janayugom Online

കുടുംബാധിപത്യത്തില്‍ ബിജെപിയും എന്‍ഡിഎയും പിറകിലല്ല

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കുടുംബാധിപത്യമെന്ന വിഷയം പ്രചരണമാക്കുന്ന ബിജെപിയും എന്‍ഡിഎയും ഇക്കാര്യത്തില്‍ പിറകിലല്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസംഗിച്ച അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശിച്ച പ്രചരണ വിഷയങ്ങളില്‍ ഒന്നായിരുന്നു കോണ്‍ഗ്രസിലെയും ചില പ്രതിപക്ഷ കക്ഷികളിലെയും കുടുംബവാഴ്ച. സോണിയാ ഗാന്ധി രാഹുലിനെ പ്രധാനമന്ത്രിയാക്കുവാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. മമതാ ബാനര്‍ജി അനന്തരവനെയും ലാലു പ്രസാദ് യാദവ് മകന്‍ തേജസ്വിയെയും എം കെ സ്റ്റാലിന്‍ മകന്‍ ഉദയ നിധിയെയും ഉദ്ദവ് താക്കറെ മകന്‍ ആദിത്യ താക്കറെയും മുലായം സിങ് യാദവ് അഖിലേഷിനെയും ഉയര്‍ത്തിക്കാട്ടിയ കാര്യമാണ് ഇതിന് ഉദാഹരണമായി ബിജെപി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ കുടുംബ രാഷ്ട്രീയത്തില്‍ ബിജെപിയും സഖ്യകക്ഷികളും ഒട്ടും പിന്നിലല്ലെന്നാണ് പരിശോധനയില്‍ വ്യക്തമാകുകയെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നു മാത്രമല്ല മറ്റു പാര്‍ട്ടികളില്‍ കുടുംബാധിപത്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടവരെ അപ്പാടെ കൂടെച്ചേര്‍ത്തതും ബിജെപിയാണ്. അടുത്ത ദിവസം ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ ദേശ്‌മുഖ് പിതാവായ മുന്‍മന്ത്രി ശങ്കര്‍ റാവു ചവാന്റെ പിന്‍ഗാമിയായാണ് കോണ്‍ഗ്രസിലെത്തിയത്. പാര്‍ട്ടിയിലെത്തിയ അദ്ദേഹത്തെ രണ്ട് കയ്യുംനീട്ടി സ്ഥാനമാനങ്ങള്‍ നല്‍കിയാണ് ബിജെപി സ്വീകരിച്ചത്. ബിജെപിയില്‍ ചേരാന്‍ ഡല്‍ഹിയിലെത്തിയ കമല്‍നാഥിന്റെ കൂടെ അദ്ദേഹത്തിന്റെ മകനുമുണ്ടായിരുന്നു. അമിത് ഷായുടെ മകന്‍ ജയ് ഷാ ഭരണത്തിന്റെ തണലില്‍ നേടിയ ആനുകൂല്യങ്ങള്‍ കുടുംബ പാരമ്പര്യത്തിന്റെ ബിജെപി ഉദാഹരണം തന്നെ. 

ഇനി എന്‍ഡിഎ സഖ്യ കക്ഷികളുടെ കാര്യം പരിശോധിച്ചാലും ഇക്കാര്യത്തില്‍ പിറകിലല്ലെന്ന് വ്യക്തമാകും. രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അദ്ദേഹത്തിന്റെ മകന്‍ ചിരാഗ് പസ്വാനാണ്. മറ്റൊരു ഘടകകക്ഷി അപ്നാദളിനെ സ്ഥാപകന്‍ സോന്‍ ലാല്‍ പട്ടേലിന്റെ മകള്‍ അനുപ്രിയയാണ് നയിക്കുന്നത്. മഹാരാഷ്ട്രയിലെ സഖ്യ കക്ഷിയായ എന്‍സിപിയുടെ നേതാവ് അജിത് പവാറിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. 

മേഘാലയയിലെ ഘടകക്ഷി നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപിച്ച പി എ സാങ്മയുടെ മകന്‍ കോണ്‍റാഡ് സാങ്മയാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്. ബിജെപി സഖ്യചര്‍ച്ചകള്‍ നടത്തുന്ന ശിരോമണി അകാലിദളും (എസ്എഡി) മക്കള്‍ രാഷ്ട്രീയത്തിന്റെ ഉദാഹരണം തന്നെ. എസ്എഡി സ്ഥാപകന്‍ പ്രകാശ് സിങ് ബാദലിന്റെ മകന്‍ സുഖ്ബിന്ദര്‍ ബാദലാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി സ്ഥാപകന്‍ രാജശേഖരറെഡ്ഡിയുടെ മകനാണ്. ബിജു പട്നായിക് സ്ഥാപിച്ച ബിജു ജനതാദളിന്റെ നേതാവ് മകന്‍ നവീന്‍ പട്നായിക്കാണ്. ഇതെല്ലാം മറച്ചുവച്ചാണ് ബിജെപി മക്കള്‍ — കുടുംബ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത്. 

Eng­lish Summary:BJP and NDA are not far behind in fam­i­ly rule
You may also like this video

Exit mobile version