Site icon Janayugom Online

ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ മുടന്തന്‍ ന്യായങ്ങളുമായി ബിജെപി

MCC

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയെന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുടന്തന്‍ ന്യായങ്ങളുമായി ബിജെപി. പെരുമാറ്റച്ചട്ടമൊന്നുമില്ലെന്ന തരത്തിലാണ് ബിജെപി നേതാക്കളുടെ വാദം.
കഴിഞ്ഞ ദിവസം എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമനില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ സ്ഥാപനത്തില്‍ ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പലിനോട് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, ഇലക്ട്രോണിക്സ്-ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖറുമായുള്ള മുഖാമുഖം എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷും പങ്കെടുത്തു. ഇത്തരത്തില്‍ മണ്ഡലത്തിലെ പല സ്ഥാപനങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതിനെതിരെയാണ് എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

എന്നാല്‍, എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ 10.30ന് എല്‍ബിഎസില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയിരുന്നുവെന്നും അതുപോലെയാ ണ് രാജീവ് ചന്ദ്രശേഖര്‍ പോയതെന്നുമാണ് ബിജെപി ജില്ലാ പ്ര സിഡന്റ് വി വി രാജേഷ് കഴിഞ്ഞ ദിവസം വാദിച്ചത്. ഒരേ സ്ഥാപനത്തിൽ ഒരേ ദിവസം നടന്ന രണ്ട് പരിപാടികളിൽ ഒന്ന് മാത്രം എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുന്നതെന്നും രാജേഷ് ചോദിച്ചു. എൽബിഎസിൽ പോയത് ഔദ്യോഗിക പരിപാടിക്കല്ലെന്ന് ഇന്നലെ വി വി രാജേഷ് മലക്കംമറിഞ്ഞു. ‘രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ആയതുകൊണ്ടാണ് പദവി ഉപയോഗിച്ച് വോട്ടുപിടിക്കുന്നത്’ എന്നാണ് കെ സുരേന്ദ്രന്റെ ന്യായീകരണം. വാഗ്‌ദാനങ്ങൾ നൽകുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. നിവേദനങ്ങൾ സ്വീകരിച്ചു എന്ന ആരോപണത്തിന് തെളിവില്ലെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വോട്ടഭ്യര്‍ത്ഥിക്കാനാണ് പന്ന്യന്‍ രവീന്ദ്രന്‍ എല്‍ബിഎസിലെത്തിയത്. അതേസമയം, കേന്ദ്രമന്ത്രിയുമായി മുഖാമുഖം എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഔദ്യോഗിക പരിപാടിയാക്കി പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കിയാണ് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചത്. ഇക്കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് ബിജെപിയുടെ വാദങ്ങള്‍. ഔദ്യോഗിക പരിപാടിയെന്ന നിലയിലാണ് സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ മിക്ക തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഭൂരിഭാഗവും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് മണ്ഡലത്തിലെ പല പ്രദേശങ്ങളിലും നിവേദനങ്ങള്‍ സ്വീകരിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ബിജെപി പ്രവര്‍ത്തകര്‍ വിവിധ സംഘടനകളുടെ പേരില്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കുകയും അതിന്മേല്‍ ഉറപ്പുകള്‍ വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ താന്‍ കാര്യങ്ങള്‍ ചെയ്തുതരാമെന്ന് വാഗ്‌ദാനം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ സ്വന്തം പിആര്‍ ഏജന്‍സികളിലൂടെതന്നെ പുറത്തുവിടുന്നുമുണ്ട്. ഇത്തരത്തില്‍ നിരവധി പെരുമാറ്റച്ചട്ടലംഘനങ്ങള്‍ നടത്തുന്നുവെന്നാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. രാജീവ് ചന്ദ്രശേഖർ നിവേദനങ്ങൾ സ്വീകരിച്ചത് പൊതുപ്രവർത്തകൻ എന്ന രീതിയിലാണെന്നാണ് വി വി രാജേഷ് ന്യായീകരിച്ചത്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: BJP can­di­date vio­lat­ed mcc

You may also like this video

Exit mobile version