Site iconSite icon Janayugom Online

അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച

bjpbjp

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയ ബിജെപിക്ക് ഭരണത്തുടര്‍ച്ച. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്. 46 മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ചുരുങ്ങി. ബാമെങ് മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനും മുന്‍പേ പത്ത് സീറ്റുകളില്‍ ബിജെപി . സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഈ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി വോട്ടെണ്ണല്‍ ദിനത്തിലെത്തിയത്. എന്‍പിപി (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) അഞ്ച് സീറ്റിലും എന്‍സിപി മൂന്നു സീറ്റിലും പിപിഎ (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍) രണ്ട് സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റിലും മൂന്നു മണ്ഡലങ്ങളില്‍ സ്വതന്ത്രരും വിജയിച്ചു. ദേശീയതലത്തില്‍ എന്‍ഡിഎ. സഖ്യകക്ഷിയായ എന്‍പിപി. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്. 

മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ മേയിന്‍ തുടങ്ങിയ പത്തുപേരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതിനാല്‍ അവശേഷിച്ച അന്‍പത് മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. നിലവിലെ നിയമസഭയുടെ കാലാവധി ജൂണ്‍ രണ്ടിന് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച വോട്ടെണ്ണല്‍ നിശ്ചയിച്ചത്.

സംസ്ഥാനത്തെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ (അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്) എന്നിവിടങ്ങളിലെ ഫലം ജൂണ്‍ നാലിന് അറിയാം. ദീര്‍ഘകാലം കോണ്‍ഗ്രസിന് മേല്‍ക്കയ്യുണ്ടായിരുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. എന്നാല്‍ 2016‑ല്‍ അന്ന് കോണ്‍ഗ്രസിലായിരുന്ന പേമ ഖണ്ഡു, പാര്‍ട്ടിയുടെ 43 എം.എല്‍.എമാരുമായി ബിജെപിയിലേക്ക് കൂടുമാറി. ഇതോടെ സംസ്ഥാനത്ത് ബിജെപി. വേരുപിടിച്ച് വളരുകയും കോണ്‍ഗ്രസിന്റെ വേരറ്റുപോകാനും തുടങ്ങി. 

Eng­lish Summary:
BJP con­tin­ues to rule in Arunachal Pradesh

You may also like this video:

Exit mobile version