Site iconSite icon Janayugom Online

വയോജനങ്ങള്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് നിഷേധിച്ച് ബിജെപി സര്‍ക്കാര്‍

ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രിജന്‍ ആരോഗ്യ യോജന വയവന്ദന പദ്ധതിയില്‍ ആളെ ചേര്‍ക്കുന്നതിലൂടെ വയോജനങ്ങള്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് നിഷേധിക്കാന്‍ ബിജെപി വഴിയൊരുക്കുന്നു. സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ലാത്ത പദ്ധതിയുടെ പേരിലാണ് തട്ടിപ്പ്. രജിസ്ട്രേഷന്‍ നടത്തേണ്ടെന്ന അറിയിപ്പ് നിലനില്‍ക്കേ രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാപകമായ ക്യാമ്പും പ്രചാരണവും നടത്തി ബിജെപിയും സേവാഭാരതിയും പദ്ധതിയിൽ ആളെ ചേർക്കുകയാണ്‌. ഇതിൽ രജിസ്‌റ്റർ ചെയ്യുന്നതോടെ മറ്റു ഇൻഷുറൻസ്‌ പദ്ധതിയിൽനിന്ന്‌ ഒഴിവാകും. പദ്ധതി ആരംഭിക്കാത്തതിനാൽ ഈ ഇൻഷുറൻസ്‌ ലഭിക്കുകയുമില്ല.

3.9 ലക്ഷം പേർ നിലവിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. പലരും ചികിത്സയ്‌ക്ക്‌ ഇൻഷുറൻസ്‌ ലഭിക്കാതെ പ്രതിസന്ധിയിലാണ്‌. കേന്ദ്ര–സംസ്ഥാന വിഹിതത്തിൽ ധാരണയാകാത്തതിനാലാണ്‌ സംസ്ഥാനത്ത്‌ പദ്ധതി ആരംഭിക്കാത്തത്‌. നിലവിൽ ആരും രജിസ്‌റ്റർ ചെയ്യേണ്ടെന്ന്‌ അറിയിച്ചതാണെന്ന്‌ സംസ്ഥാന ആരോഗ്യ ഏജൻസി അധികൃതർ പറയുന്നു. ഇത്‌ മാനിക്കാതെ നേതാക്കളെയുൾപ്പെടെ പങ്കെടുപ്പിച്ച്‌ വലിയ പരിപാടിയായി ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും പ്രചാരണത്തിനുള്ള വേദിയെന്ന രീതിയിലാണ്‌ ക്യാമ്പുകൾ നടത്തുന്നത്‌. ബിജെപി ജനപ്രതിനിധികളും ആളുകളെ ചേർക്കാൻ മുന്നിലുണ്ട്‌.

രജിസ്‌റ്റർ ചെയ്‌താൽ ആധാർ ലിങ്ക്‌ ചെയ്‌ത കാസ്‌പ്‌, കെബിഎഫ്‌ തുടങ്ങിയ മറ്റു ആരോഗ്യ ഇൻഷുറൻസുകളിൽനിന്ന്‌ ഒഴിവാക്കപ്പെടും. ചികിത്സാ ആവശ്യങ്ങൾക്കായി ഇൻഷുറൻസിന്‌ അപേക്ഷിക്കുമ്പോഴാണ്‌ പലർക്കും ഇത്‌ മനസ്സിലാകുന്നത്‌. പദ്ധതിവിഹിതം സംബന്ധിച്ച്‌ കൃത്യത വരുത്താൻ കേന്ദ്ര ആരോഗ്യ ഏജൻസിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ശേഷമാകും പദ്ധതി നടപ്പാക്കുക. ഒരേ സമയം നാഷണൽ ഹെൽത്ത്‌ അതോറിറ്റി അംഗീകരിച്ച ഒരു ഇൻഷുറൻസ്‌ പദ്ധതിയുടെ ഗുണഭോക്താവാകാനേ പറ്റൂ.

Exit mobile version