ഹരിയാനയില്‍ ബിജെപി-ജനനായക് ജനതാ പാര്‍ട്ടി സഖ്യം തകർന്നു. ഇതേത്തുടർന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. സംസ്ഥാന അധ്യക്ഷനും എംപിയുമായ നയബ് സൈനിയുടെ നേതൃത്വത്തില്‍ പുതിയ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ലോക‌്സഭാ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സഖ്യം തകർന്നത്. ഇതേത്തുടർന്ന് കേന്ദ്രനിരീക്ഷകരായ അർജുൻ മുണ്ട, ബിപ്ലവ് ദേബ്, തരുണ്‍ ഛുഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപി എംഎല്‍എമാരുടെ യോഗം ചേർന്നു. ഈ യോഗത്തിലാണ് മനോഹർ ലാല്‍ ഖട്ടർ രാജിവയ്ക്കാൻ തീരുമാനിച്ചത്.
സഖ്യം പിളർന്നതിന് പിന്നാലെ ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പ്രഖ്യാപിച്ചു. മനോഹർ ലാല്‍ ഖട്ടറിനെ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.
ആറ് സ്വതന്ത്ര എംഎല്‍എമാരും ഹരിയാന ലോക്ഹിത് പാർട്ടിയുടെ എംഎല്‍എയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 41 അംഗങ്ങളാണുള്ളത്. ജെജെപിക്ക് 10 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് 46 എംഎല്‍എമാരുടെ പിന്തുണ വേണം. കോണ്‍ഗ്രസിന് 30 എംഎല്‍എമാരാണുള്ളത്. അഞ്ച് ജെജെപി എംഎല്‍എമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: BJP-JJP alliance is broken
You may also like this video

