Site icon Janayugom Online

മമതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് ബിജെപി നേതാവ്

മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും ഭബാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും ബിജെപി നേതാവ് രാജിബ് ബാനര്‍ജി. ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കുകയാണെങ്കില്‍ അതൊരു നല്ല പ്രവണതയായി മാറുമെന്നും രാജിബ് പറഞ്ഞു. മമത വമ്പിച്ച് ഭൂരിപക്ഷത്തോടെ ഭബാനിപൂരില്‍ വിജയിക്കും. അവര്‍ക്കെതിരെ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ബിജെപിയും അതുതന്നെ ചെയ്യുന്നതാണ് മാതൃക. രാജിബിന്റെ ഈ പ്രസ്താവന ബിജെപിയില്‍ പുതിയ കോലാഹലങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് മുന്‍ മന്ത്രികൂടിയായ രാജിബ് ബാനര്‍ജി. പൊതുതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഡോംജൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപിയില്‍ ഉറച്ചുനില്‍ക്കുമ്പോഴും മമത ബാനര്‍ജിക്കെതിരെയുള്ള ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നിലപാടുകള്‍ക്കെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുവരികയാണ് രാജിബ്. പുതിയ പ്രസ്താവനയോടെ ബിജെപിക്ക് തലവേദനയായി മാറുകയും ചെയ്തിരിക്കുകയാണ്.


ഇതുകൂടി വായിക്കു:ബംഗാള്‍ വിഭജനം: ബിജെപിയുടെ ഗൂഢനീക്കത്തിന് തിരിച്ചടി


ജനങ്ങളുടെ വിധിയെ നിസാരമായി കാണരുതെന്നാണ് ബിജെപിയോടുള്ള രാജിബ് ബാനര്‍ജിയുടെ ഉപദേശം. 213 സീറ്റിന്റെ പിന്‍ബലത്തോടെയാണ് മമത ബാനര്‍ജി അധികാരത്തിലുള്ളത്. ജനങ്ങള്‍ അവരെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. അവര്‍ക്കെതിരെ നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്. അത് ബുദ്ധിശൂന്യതയാവും. അദ്ദേഹം പറഞ്ഞു.

നേരത്തെ സുവേന്ദു അധികാരിയുടെ മമതാ വിരുദ്ധ നിലപാടിനോട് പരസ്യമായി പ്രതികരിച്ചിരുന്നു. 213 സീറ്റുമായി ജനങ്ങള്‍ അധികാരത്തിലെത്തിച്ച നേതാവാണ് മമതയെന്നും അവരെപ്പോലെ ഒരാളെക്കുറിച്ച് മോശമായി സംസാരിക്കരുതെന്നുമാണ് സുവേന്ദുവിനോട് രാജിബ് പറഞ്ഞത്. മമതയുടെ രാഷ്ട്രീയം പക്ഷപാതപരവും വിഭാഗീയവുമാണെന്ന സുവേന്ദുവിന്റെ പരാമര്‍ശത്തെയാണ് രാജിബ് പരസ്യമായി എതിര്‍ത്തത്. ബിജെപിയുടെ വര്‍ഗീയ നിലപാടിനെയും രാജിബ് വിമര്‍ശിച്ചിരുന്നു. കാര്യങ്ങളെ മതപരമായി കാണുന്നത് ശരിയല്ലെന്നും അതൊന്നും ബംഗാളില്‍ വിലപോകില്ലെന്നുമാണ് പാര്‍ട്ടിയോട് രാജിബ് പറഞ്ഞത്. രാജിബിന്റെ പ്രസ്താവനയോട് ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:BJP leader urges Mama­ta Baner­jee not to field a candidate
You may also like this video

Exit mobile version