Site icon Janayugom Online

ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കള്‍ ഭീകരവാദത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത്: അഖിലേഷ് യാദവ്

സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കള്‍ ഭീകരവാദത്തെ കുറിച്ച് മാത്രം സംസാരിക്കുന്നതെന്ന് അഖിലേഷ് യാദവ്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് സമാജ് വാദി പാര്‍ട്ടി നേതാവ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

സാധാരണക്കാര്‍ കുതിച്ചുയരുന്ന പെട്രോള്‍ വിലയ്ക്കും തൊഴിലില്ലായ്മയ്ക്കും എന്താണ് പരിഹാരം എന്ന് ചിന്തിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ അവരുടെ തിരഞ്ഞെടുപ്പ് റാലികളില്‍ ഭീകരവാദത്തെ കുറിച്ചാണ് പ്രസംഗിക്കുന്നത് എന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. പ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ഉന്നാവില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 

എന്നാല്‍ ബിജെപി നേതാക്കള്‍ തീവ്രവാദത്തെ കുറിച്ച് പ്രസംഗിക്കുന്നു. കര്‍ഷകര്‍ക്ക് വളം വേണം, യുവാക്കള്‍ക്ക് തൊഴില്‍ വേണം, എന്നാല്‍ ബിജെപി നേതാക്കള്‍ ഭീകരവാദത്തെ കുറിച്ചാണ് സംസാരിക്കുന്നത്, ഉന്നാവിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ അഖിലേഷ് യാദവ് പറഞ്ഞു. സമാജ്വാദി പാര്‍ട്ടി ഭീകരവാദികളെ പിന്തുണയ്ക്കുന്നു എന്നുളള ബിജെപി നേതൃത്വത്തിന്റെ ആരോപണത്തിനാണ് അഖിലേഷ് യാദവിന്റെ മറുപടി. 

ഹര്‍ദോയിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോഡിഎസ്പിക്കെതിരെ ആഞ്ഞടിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിക്ക് തീവ്രവാദികളോട് മൃദുസമീപനമാണ് എന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. ഉത്തര്‍ പ്രദേശില്‍ എസ്പി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഭീകരവാദം കുറ്റം ചുമത്തപ്പെട്ടവരുടെ കേസുകള്‍ പിന്‍വലിക്കാനുളള ശ്രമം നടത്തിയതായും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.ഇത്തവണ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ജോലി ഒഴിവുകളില്‍ സമയബന്ധിതമായി തന്നെ നിയമനം പൂര്‍ത്തിയാക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

11 ലക്ഷം തൊഴിലുകളാണ് നിയമനം നടത്താതെ ബിജെപി സര്‍ക്കാര്‍ ഒഴിച്ചിട്ടിരിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. കഴിഞ്ഞ 5 വര്‍ഷക്കാലമായി ബിജെപിക്ക് മാത്രമറിയാവുന്ന കാരണങ്ങളാല്‍ ഉത്തര്‍ പ്രദേശിലെ 11 ലക്ഷം യുവാക്കള്‍ക്ക് ജോലിയും അന്തസ്സുളള ജീവിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. 

സമരം ചെയ്യുന്ന 69,000 അധ്യാപകര്‍ക്ക് ജോലി ലഭിക്കില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി ഉറപ്പാക്കിയിരിക്കുകയാണ്. ഇത് പോലെയാണ് ബിജെപി തൊഴില്‍ നിഷേധിക്കുന്നത് എന്നും അഖിലേഷ് യാദവ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അയോധ്യയിലും ബാരാബങ്കിയിലും അഖിലേഷ് യാദവ് എസ്പിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: BJP lead­ers talk only about ter­ror­ism to divert atten­tion from peo­ple’s issues: Akhilesh Yadav

You may also like thsi video:

Exit mobile version