Site iconSite icon Janayugom Online

ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് ബിജെപി എംപി

ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന ഹിന്ദുമതത്തിന് അനുകൂലമായി തിരുത്തിയെഴുതുമെന്ന് കർണാടകയിലെ ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ. വിവാദമായതോടെ എംപിയുടെത് വ്യക്തിപരമായ പ്രസ്താവനയാണെന്നും വിശദീകരണം തേടിയതായും വിശദീകരിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഹിന്ദു മതത്തെ സംരക്ഷിക്കാൻ അംബേദ്കറുടെ ഭരണഘടനയിൽ മാറ്റംവരുത്തണമെന്ന് ഹെഗ്ഡെ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകളിൽ പാർട്ടിക്ക് ജയിക്കാനായാൽ ബിജെപിക്ക് ഭരണഘടനയിൽ മാറ്റം വരുത്താനാകും.

മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടനയിൽ വരുത്തിയ മാറ്റങ്ങളും ഹിന്ദുമതത്തിന്റെ പ്രധാന്യം നഷ്ടപ്പെടുത്തി. ലോക്‌സഭയിൽ ഇതിനകം ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്, ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ഭൂരിപക്ഷം രാജ്യസഭയിൽ പാർട്ടിക്ക് ഇല്ല. അത് നേടാൻ 400ല്‍ കൂടുതല്‍ സീറ്റുകൾ നമ്മളെ സഹായിക്കുമെന്നായിരുന്നു ഹെഗ്ഡെയുടെ പ്രസ്താവന.

ലോക്സഭ, രാജ്യസഭ എന്നിവക്കു പുറമെ, സംസ്ഥാന നിയമസഭകളിലും പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതിലൂടെ ഭരണഘടന മാറ്റി എഴുതാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങും. ഇതിലൂടെ ഹിന്ദുമതത്തെ മുൻനിരയിലെത്തിക്കാനാകുമെന്നും ഉത്തര കന്നഡയിൽനിന്നുള്ള എംപിയായ ഹെ‍‍‍ഡ്ഗെ പറ‌ഞ്ഞു.
എന്നാല്‍ ഭരണഘടന സംബന്ധിച്ച് ഹെ‍ഡ്ഗെ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നായിരുന്നു ബിജെപിയുടെ വിശദീകരണം. ഇത് പാര്‍ട്ടിയുടെ നിലപാടല്ല. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത ബിജെപിയ്ക്കുണ്ട്. ഹെഡ്ഗെ നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണം ചോദിക്കുമെന്നും എക്സിലെ കുറിപ്പില്‍ ബിജെപി പറഞ്ഞു.

Eng­lish Sum­ma­ry: BJP MP will amend the con­sti­tu­tion if he gets majority
You may also like this video

Exit mobile version