Site icon Janayugom Online

കോടികളൊഴുക്കി ബിജെപി; സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫെെലുകള്‍ സജീവം

bjp

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാക്കളെ അവഹേളിക്കാനും സ്വന്തം വീഴ്ചകള്‍ മറച്ചുവച്ച് മേന്മ പ്രദര്‍ശിപ്പിക്കാനും വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുമായി ബിജെപി. ഇതിനായി ശതകോടികള്‍ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിദ്വേഷവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ യൂട്യൂബര്‍മാരുടെ സഹായവും ബിജെപി ഉപയോഗപ്പെടുത്തുന്നുണ്ട്. 

ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ, കേരളമടക്കമുള്ള നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് കോടികള്‍ ചെലവഴിച്ച് വ്യാജ വാര്‍ത്തകളുടെ പരമ്പര പടച്ചുവിടുന്നത്. ബിജെപി അനുകൂല വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുക, എതിരാളികളെ അവഹേളിക്കുക എന്നിവയ്ക്കുവേണ്ടിയാണ് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. ബിജെപി-സംഘ്പരിവാര്‍ അണികളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി വ്യാജ നിര്‍മ്മിതികള്‍ നടത്താന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി ദി ന്യൂസ് മിനിട്ട്, ന്യൂസ് ലോണ്‍ട്രി എന്നിവ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഡല്‍ഹി മദ്യനയ അഴിമതി, കെജ്‌രിവാളിന്റെ അറസ്റ്റ്, ബലാത്സംഗ കേസില്‍ അറസ്റ്റിലായ മുസ്ലിം ഡോക്ടറായ സലിം ഷെയ്ഖ് എന്നിവയുടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സിദ്ധ ചഷ്മ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയുടെ വിവരവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. പോസ്റ്റുകള്‍ പ്രൊമോട്ട് ചെയ്യുന്നതിനായി കോടികളാണ് ഈ അക്കൗണ്ടില്‍ നിന്നും ചെലവഴിച്ചിരിക്കുന്നതെന്നും കണ്ടെത്തി.
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ബിജെപി യൂട്യൂബ് ചാനലുകള്‍ വിഭാഗീയ പ്രചാരണത്തിനുള്ള വേദിയാക്കിയിരിക്കുന്നത്. കീർത്തി ഹിസ്റ്ററി, പേസു തമിഴ് പേസു തുടങ്ങി 26 ചാനലുകളുടെ ഉള്ളടക്കം വിശകലനം ചെയ്തതില്‍ ഹിറ്റുകളും സബ്‌സ്‌ക്രൈബർമാരും കുറഞ്ഞ ചാനലുകള്‍പോലും പ്രതിദിനം മൂന്ന് വീഡിയോകള്‍ വീതം പോസ്റ്റ് ചെയ്യുന്നതായി കണ്ടെത്തി. ഇവയെല്ലാം കച്ചത്തീവ് പോലുള്ള വിഷയങ്ങളില്‍ ബിജെപിയുടെ വാദം പിന്താങ്ങുന്നവയാണെന്നും കണ്ടെത്തി. 

ബിജെപി ഐടി സെല്ലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത്തരം അക്കൗണ്ടുകള്‍ പ്രവൃത്തിക്കുന്നതെന്നാണ് സൂചന. രാഷ്ടീയ എതിരാളികളെ അവഹേളിക്കുന്ന വിധത്തിലുള്ള പോസ്റ്ററുകള്‍, കാര്‍ട്ടൂണുകള്‍, വീഡിയോകള്‍ എന്നിവയാണ് ഇത്തരം അക്കൗണ്ടിലുടെ പുറത്തുവരുന്നത്. എല്ലാ ദിവസവും പ്രതിപക്ഷ നേതക്കളെ തേജോവധം ചെയ്യുന്ന വിധത്തിലുള്ള വാര്‍ത്തകളും വീഡിയോകളും പോസ്റ്ററുകളും പോസ്റ്റ് ചെയ്യണമെന്നും അക്കൗണ്ട് ഉടമകള്‍ക്ക് നിര്‍ദേശമുണ്ട്. തൊഴിലില്ലായ്മയും ന്യൂനപക്ഷ വേട്ടയും, ദളിത് അതിക്രമവും, ദാരിദ്ര്യവും മൂടിവച്ച് വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിച്ച് ഭരണം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമമാണ് ബിജെപി പയറ്റുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Eng­lish Sum­ma­ry: BJP pours crores; Fake pro­files are active on social media

You may also like this video

Exit mobile version