Site icon Janayugom Online

ബിജെപിക്ക് യുപിയില്‍ വന്‍ തിരിച്ചടി; കര്‍ഷകര്‍ പ്രചാരണരംഗത്ത്

election

വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർ പ്രദേശിലെ ബിജെപി ശക്തികേന്ദ്രങ്ങളിലേക്ക് പ്രചാരണവുമായി കർഷകനേതാക്കള്‍ എത്തുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങിയ കര്‍ഷക നേതാക്കളാണ് ബിജെപിക്കെതിരെ പരസ്യപ്രചാരണ രംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

ഇന്നലെ പ്രയാഗ് രാജ് മണ്ഡലത്തില്‍ നിന്ന് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. ബിജെപിയുടെ മതധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ വന്‍ തിരിച്ചടി നല്‍കുമെന്ന് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളില്‍ ഗോരഖ്പുർ, വാരാണസി എന്നീ ജില്ലകളിലും കര്‍ഷകനേതാക്കള്‍ സന്ദർശനം നടത്തും. ബിജെപിക്ക് മേൽക്കൈ ഉള്ള സ്ഥലങ്ങളാണ് ഇവയെല്ലാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണാസി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നിയമസഭാ മണ്ഡലമാണ് ഗോരഖ്പുര്‍. കൂടാതെ മന്ത്രിമാരായ നന്ദ് ഗോപാൽ ഗുപ്തയുടെയും സിദ്ധാർത്ഥ് നാഥ് സിങ്ങിന്റെയും ഉൾപ്പെടെ ഉള്ളവരുടെ മണ്ഡലങ്ങളിലായിരിക്കും കർഷക നേതാക്കൾ പ്രചാരണം നടത്തുക.

അതിനിടെ മറ്റൊരു കര്‍ഷക സംഘടനയായ രാഷ്ട്രീയ കിസാന്‍ മഞ്ച് സമാജ് വാദി പാര്‍ട്ടിക്ക് (എസ്‌പി) പിന്തുണ പ്രഖ്യാപിച്ചു. മഞ്ച് ദേശീയ അധ്യക്ഷന്‍ ശേഖര്‍ ദീക്ഷിത് ഇക്കാര്യം അറിയിച്ചുകൊണ്ട് എസ്‌പി നേതാവ് അഖിലേഷ് യാദവിന് കത്തെഴുതി. ഭരണകക്ഷിയായ ബിജെപി കര്‍ഷകരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും അനൈക്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് സൃഷ്ടിച്ച് അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെയാണ് ബിജെപി പെരുമാറുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് അവര്‍ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Eng­lish Sum­ma­ry: famer
You may like this video also

Exit mobile version