Site icon Janayugom Online

ബിജെപി,യുഡിഎഫ് വാദം പൊളിഞ്ഞു; നെല്ല് സംഭരണ കുടിശിക കേന്ദ്രം നല്‍കി, ഫലം കണ്ടത് ഭക്ഷ്യവകുപ്പിന്റെ ഇടപെടല്‍

സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ ഫലം കണ്ടു; നെല്ല് സംഭരണ പദ്ധതി പ്രകാരമുള്ള താങ്ങുവിലയിനത്തിൽ ലഭിക്കേണ്ടിയിരുന്ന കുടിശിക 852.29 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 2019–21 വർഷങ്ങളിൽ കുടിശികയായിരുന്ന 116 കോടി രൂപ ഉൾപ്പെടുന്നു. ഇനിയും 756.25 കോടി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാൻ ബാക്കിയാണ്. ഇതോടെ ബിജെപിയും യുഡിഎഫും നടത്തിയ മറ്റൊരു പ്രചരണംകൂടി പൊളിയുകയാണ്.

സംസ്ഥാനത്തിനുള്ള കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനില്‍ കേന്ദ്രസര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെടുകയും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെ നെല്ല് സംഭരണ പദ്ധതിപ്രകാരം കേരളത്തിലെ നെൽക്കർഷകർക്ക് കേന്ദ്രത്തിൽ നിന്നും കുടിശികയൊന്നും ലഭിക്കാനില്ല എന്ന ബിജെപിയുടെയും യുഡിഎഫിന്റെയും വാദങ്ങൾ ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് വീണ്ടും തെളിഞ്ഞു. 

നെല്ല് സംഭരണ പദ്ധതിയില്‍ കർഷകർക്ക് താങ്ങുവില നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സർക്കാർ നിയോഗിച്ച നോഡൽ ഏജൻസിയായ സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് സംസ്കരിച്ച് അരിയാക്കി റേഷൻകടകൾ വഴി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതിന് ശേഷം മാത്രമേ താങ്ങുവില ലഭിക്കുന്നതിനുള്ള ക്ലെയിം കേന്ദ്രം സ്വീകരിക്കുകയുള്ളു. ഈ പ്രക്രിയ പൂർത്തിയാവാൻ ആറ് മുതൽ എട്ട് മാസം വരെ കാലതാമസമുണ്ടാകും. ഈ താമസം കൂടാതെ കർഷകർക്ക് സംഭരണ വില ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ബാങ്കുകൾ മുഖേന പിആർഎസ് വായ്പയായി സപ്ലൈകോയുടെ ഗ്യാരന്റിയിൽ കർഷകർക്ക് തുക ലഭ്യമാക്കുകയും സർക്കാരിൽ നിന്ന് തുക ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ തന്നെ വായ്പ തിരിച്ചടയ്ക്കുകയും ചെയ്യുന്നത്. 

യഥാസമയം കേന്ദ്ര സർക്കാർ താങ്ങുവില അനുവദിക്കാത്തതിനാൽ വായ്പാ തിരിച്ചടവിന് കാലതാമസം വരികയും ബാങ്കുകൾ പലപ്പോഴും പുനർവായ്പ അനുവദിക്കുന്നതിന് വിമുഖത കാണിക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ സംഭരണ സീസണിൽ നെൽക്കർഷകർക്ക് വില നൽകുന്നതിന് കാലതാമസമുണ്ടായത്. ഇത് കർഷകരെ വലിയ പ്രയാസത്തിലാക്കി. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ വീഴ്ച മറച്ചുവച്ചു കൊണ്ട് എൽഡിഎഫ് സർക്കാരിനെ പഴിചാരാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചത്.
അന്യായമായ നിബന്ധനകൾ അടിച്ചേല്പിച്ചാണ് കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകന് കിട്ടേണ്ട തുക തടഞ്ഞുവയ്ക്കുന്നത്. കേന്ദ്രത്തിനു കീഴിലുള്ള സാങ്കേതിക സംവിധാനമായ മാപ്പർ റിപ്പോർട്ടിൽ വന്ന പിഴവുകളുടെ പേരിലും വലിയ തുക തടഞ്ഞുവച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: BJP, UDF argu­ment collapsed

You may also like this video

Exit mobile version