Site iconSite icon Janayugom Online

രാജ്യവ്യാപക ഹലാല്‍ നിരോധനം വേണമെന്ന് ബിജെപി

BJPBJP

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷൻ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി.
യുപിയില്‍ ഹലാല്‍ മുദ്രയുള്ള ഉല്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യവ്യാപക നിരോധനമെന്ന ആവശ്യവുമായി കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് ഇത് സംബന്ധിച്ച്‌ കത്തും സംഘം കൈമാറിയിട്ടുണ്ട്. ബിഹാറില്‍ ഹലാല്‍ ഉല്പന്നങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും കത്തുനല്‍കി.

ഹലാല്‍ സര്‍ട്ടിഫിക്കേഷൻ ഏജൻസികള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ ആവശ്യപ്പെടുന്നു. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, അറവുശാലകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആശങ്കാജനകമാണെന്ന് കത്തില്‍ പറയുന്നു. ഉപഭോകൃത വസ്തുക്കള്‍ക്കും ഭക്ഷണത്തിനും ഹലാല്‍ ടാഗ് നല്‍കുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്കും രാജ്യം മുന്നോട്ടുവയ്ക്കുന്ന മതേതരത്വത്തിനും വിരുദ്ധമാണെന്നും ബസനഗൗഡ പറഞ്ഞു.
ബിസിനസ് രംഗത്തെ ഇസ്‌ലാമികവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ജിഹാദിന്റെ ഭാഗമാണ് ഹലാല്‍ ഉല്പന്നങ്ങളെന്ന് ഗിരിരാജ് ആരോപിച്ചു. മധ്യകാലത്ത് അമുസ്‌ലിങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന ജിസിയ നികുതിപിരിവിനു സമാനമാണ് ഹലാല്‍ അംഗീകൃത ഉല്പന്നങ്ങളെന്ന് കത്തില്‍ ആരോപിക്കുന്നു. നിതീഷ് കുമാറിന് അയച്ച കത്തിന്റെ പൂര്‍ണരൂപം ഗിരിരാജ് സിങ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍, ഗിരിരാജ് സിങ്ങിനെ എതിര്‍ത്ത് ജെഡിയു രംഗത്തെത്തി. സനാതനധര്‍മത്തിന്റെ വലിയ സംരക്ഷകരാണെന്നാണ് ബിജെപി അവകാശപ്പെടാറുള്ളത്. എന്നാല്‍, ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലെ അവരുടെ തന്നെ നേതാക്കളാണ് ബീഫിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരെന്ന് ജെഡിയു വക്താവ് നീരജ് കുമാര്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ ഇരട്ടത്താപ്പിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഹലാല്‍ മുദ്ര പതിച്ച ഉല്പന്നങ്ങളുടെ വില്‍പന യുപി സര്‍ക്കാര്‍ നിരോധിച്ചത്. വില്പനക്ക് പുറമെ ഹലാല്‍ ഉല്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിതരണം തുടങ്ങിയവയ്ക്കും വിലക്കുണ്ട്.‍ 

Eng­lish Sum­ma­ry: BJP wants nation­wide Halal ban

You may also like this video

Exit mobile version