Site icon Janayugom Online

കര്‍ണാടകയില്‍ ബിജെപി തകര്‍ന്നടിയുമെന്ന് എബിപി-സീ വോട്ടര്‍ സര്‍വേ

ഈമാസം പത്തിന് നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ ബിജെപി തകര്‍ന്നടിയുമെന്ന് എബിപി-സീ വോട്ടര്‍ സര്‍വേ. ആകെ 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് 107 മുതല്‍ 119 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് സര്‍വേ പറയുന്നത്. ബിജെപിക്ക് 74 മുതല്‍ 86 സീറ്റുകളും ജനതാദള്‍ സെക്കുലറിന് 23 മുതല്‍ 35 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. സ്വതന്ത്രരും മറ്റുളളവരും അഞ്ച് സീറ്റില്‍ വിജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

ഗ്രേറ്റര്‍ ബംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് 32 സീറ്റുകളില്‍ വിജയിക്കും. മധ്യകര്‍ണാടക മേഖലയില്‍ 35, മുംബൈ- കര്‍ണാടക മേഖലയില്‍ 50, ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ 31, ജനതാദളുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മൈസൂര്‍ മേഖലയില്‍ 55 സീറ്റ് എന്നിങ്ങനെ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ തീരദേശ മേഖലയില്‍ മാത്രമാണ് ബിജെപിക്ക് സ്വാധീനം നിലനിര്‍ത്താനാകുക.

വോട്ടെടുപ്പിനു മുമ്പുളള സര്‍വേ ഫലം ബിജെപി ക്യാമ്പില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. 17, 772 ജനങ്ങളുടെ അഭിപ്രായം സ്വരുപിച്ചാണ് എബിപി-സീ വോട്ടര്‍ സര്‍വേ നടത്തിയത്. തെരഞ്ഞടപ്പില്‍ കോണ്‍ഗ്രസിനു 40 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും ബിജെപിക്ക് 35 ശതമാനം വോട്ടുകള്‍ മാത്രമെ ലഭിക്കുകയുള്ളുവെന്നും സര്‍വേ വ്യക്തമാക്കുന്നു.

ദക്ഷിണേന്ത്യയില്‍ താമര ഭരണം നടത്തുന്ന ബിജെപി ഇതിനകം അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങി ഭരണ വിരുദ്ധ വികാരത്തില്‍ നട്ടംതിരിയുകയാണ്. കോണ്‍ഗ്രസ്- ജനതാദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷ ധ്വംസനത്തിലും മുസ്ലിം സംവരണം റദ്ദാക്കിയും അതിന്റെ സംഘപരിവാര്‍ പ്രഖ്യാപിത നയം പുറത്ത് കാട്ടിയിരുന്നു. ഈമാസം 13 നാണ് സംസ്ഥാനത്തെ വോട്ടണ്ണെല്‍ നടക്കുക.

 

Eng­lish Sam­mury: ABP-SE vot­er sur­vey says that BJP will be defeat­ed in Karnataka

 

Exit mobile version