Site iconSite icon Janayugom Online

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യം ക്ഷയിക്കുന്നു

bjpbjp

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമുണ്ടായിരുന്ന സ്വാധീനം ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളുമാണ് പല മണ്ഡലങ്ങളിലും വിജയിച്ചത്. ഒരു കൊല്ലത്തിലധികമായി നീണ്ടുനില്‍ക്കുന്ന മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കാനോ, സാമുദായിക ഐക്യവും ക്രമസമാധാനവും പുനഃസ്ഥാപിക്കുന്നതിനോ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു ശ്രമവും നടത്തിയില്ല. സംസ്ഥാനത്തെ ന്യൂനപക്ഷവിഭാഗങ്ങളിലൊന്നിനെ ഭയപ്പെടുത്തി കീഴടക്കാനുള്ള ശ്രമമായിരുന്നു കലാപമെന്നാണ് ഇപ്പോഴാണ് പലരും തിരിച്ചറിയുന്നത്. ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരാണ്. 

ന്യൂനപക്ഷമായ കുക്കി സമുദായത്തെ ഭൂരിപക്ഷമായ മെയ്തി വിഭാഗം ക്രൂരമായി ആക്രമിക്കുകയായിരുന്നു. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള സര്‍ക്കാര്‍ പരസ്യമായും രഹസ്യമായും അവരെ പിന്തുണച്ചു. സംസ്ഥാനത്ത് ആകെയുള്ള 60 എംഎല്‍എമാരില്‍ 40 പേരും മെയ്തി വിഭാഗക്കാരാണ്. ഇവരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ട് മന്ത്രിമാരുമുണ്ട്. സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലായിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഇംഫാല്‍ നഗരത്തിലെ കുക്കി കെട്ടിടങ്ങള്‍ തീവ്രസംഘടനകള്‍ അനധികൃതമായി കയ്യടക്കിവച്ചിരിക്കുന്നതിനെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. 

മെയ്തി സംഘടനകള്‍ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടത്തിയ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം, തീവ്ര സംഘടനകളുടെ കൊള്ള, ഇവര്‍ ഇംഫാല്‍ നഗരത്തില്‍ നടത്തുന്ന സ്വെെരവിഹാരം, കുക്കി വിഭാഗത്തിലെ 10 എംഎല്‍എമാര്‍ക്കും അവരുടെ ഗോത്രങ്ങള്‍ക്കും ഇംഫാലിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്തത് തുടങ്ങിയ വിഷയങ്ങളിലൊന്നും സര്‍ക്കാര്‍ ഇടപെടുന്നേയില്ല. സംഘര്‍ഷം പരിഹരിക്കപ്പെടാത്തതില്‍ ജനങ്ങള്‍ വലിയ നിരാശയിലാണ്. ഇരുകൂട്ടരും പരസ്പരം ആക്രമണം നടത്തി തളര്‍ന്ന അവസ്ഥയിലാണ്. 

Eng­lish Summary:BJP’s alliance is on the wane in North-East­ern states
You may also like this video

Exit mobile version