Site icon Janayugom Online

പ്രവാചക നിന്ദ; നൂപുർ ശർമയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പത് എഫ്ഐആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്.

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ നേരത്തേ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിമർശനം ഉയർത്തിയ ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ അതെ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.

കോടതിയുടെ പരിഗണനയിലുള്ള ഗ്യാൻവാപി കേസിൽ എന്തുകൊണ്ട് ടെലിവിഷൻ ചർച്ചക്ക് പോയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. പാർട്ടി വക്താവെന്നാൽ എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുർ ശർമ്മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തൽ. പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുർ ശർമ്മയുടെ അഭിഭാഷകൻ പറഞ്ഞു.

എന്നാൽ, മാപ്പ് പറയാൻ വൈകി പോയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരാജകത്വം സൃഷ്ടിക്കുന്നതിനും കലാപമുണ്ടാക്കിയതിനും ബിജെപി മുൻ വക്താവ് നൂപുർ ശർമയും ബിജെപി പാർട്ടിയും ഉത്തരവാദികളെന്ന് സിപിഐ നേതാവ് അതുൽ കുമാർ അഞ്ജാൻ പറഞ്ഞിരുന്നു. പ്രവാചക നിന്ദ നടത്തിയതിൽ ബിജെപി രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

ടിവി ചാനൽ ചർച്ചയ്ക്കിടെയാണ് മുൻ ബിജെപി വക്താവ് നൂപുർ ശർമ പ്രവാചക നിന്ദ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് രണ്ട് കൊലപാതകങ്ങളും അരങ്ങേറിയിരുന്നു. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് പ്രവാചക നിന്ദ വിവാദവുമായി ബന്ധപ്പെട്ട് ആദ്യ കൊലപാതകം നടന്നത്. ജൂൺ 21നാണ് ഔഷധ വ്യാപാരിയായ 54 കാരൻ ഉമേഷ് പ്രഹ്ലാദ് റാവു കോലി കൊല്ലപ്പെട്ടത്. നുപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയിയൽ രംഗത്തുവന്നിരുന്നു ഉമേഷ്.

രാജസ്ഥാനിലെ ഉദയ്പൂരിലും സമാനമായ കൊലപാതകമാണ് ഉണ്ടായത്. നുപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയിയൽ രംഗത്തുവന്ന കനയ്യ ലാലിനെ തയ്യൽ കടയിൽ കയറി രണ്ടുപേർ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് കൊലപാതകം നടത്തിയെന്ന് അറിയിച്ച് അക്രമികൾ സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ആയുധങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

Eng­lish summary;blasphemy of the prophet; The Supreme Court will hear Nupur Shar­ma’s peti­tion today

You may also like this video;

Exit mobile version