Site icon Janayugom Online

ഒടിടി പ്ലാറ്റ്ഫോമിന്റെ മറവില്‍ നീലച്ചിത്ര നിര്‍മ്മാണം: സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Deepthi

ഒടിടി പ്ലാറ്റ്ഫോമിന്റെ മറവില്‍ യുവതി യുവാക്കളെ കബളിപ്പിച്ച് അശ്ലീല രംഗങ്ങളിൽ അഭിനയിപ്പിച്ച് നീലച്ചിത്ര നിര്‍മ്മാണം നടത്തിയെന്ന കേസിൽ യെസ്മ വെബ് സീരീസ് മാനേജിംഗ് ഡയറക്ടറും സംവിധായികയുമായ കോട്ടയം സ്വദേശിയും മുട്ടട നിവാസിയുമായ ശ്രീല പി മണിയെന്ന ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യഹർജി ഫയലില്‍ സ്വീകരിച്ചു. സൈബർ ക്രൈം പോലീസും കോവളം പോലീസും കേസ് ഡയറി ഫയലുകൾ ഒക്ടോബർ നാലിന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. രണ്ട് കേസുകളിലാണ് കോടതി ഉത്തരവ്. സിറ്റി സൈബർ ക്രൈം പോലീസും കോവളം പോലീസും റിപ്പോർട്ടുകൾ ബുധനാഴ്ച ഹാജരാക്കി. സൈബർ ക്രൈം കേസിൽ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻമോഹനാണ് കേസ് ഡയറി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടത്. കോവളം ക്രൈം കേസിൽ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് സി ഡി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടത്. കോവളം കേസിൽ ഒന്നാം പ്രതി ലക്ഷ്മി ദീപ്തയും രണ്ടാം പ്രതി എ എൽ അബിസണുമാണ്. യുവതീ യുവാക്കളുടെ പരാതിയിലെടുത്ത നാല് അശ്ലീല വീഡിയോ കേസുകളിൽ സംവിധായിക നാല് മുൻകൂർ ജാമ്യഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഒരു കേസിൽ ഇവരുടെ സഹായി അബിസൺ രണ്ടാം പ്രതിയാണ്.
” ആക്റ്റർ എംപ്ലോയ്‌മെൻ്റ് കരാർ ” വ്യവസ്ഥകൾ വിശദീകരിച്ച് പരസ്പരം സമ്മതിച്ച് ഒപ്പു വച്ചാണ് താനും നടീ നടൻമാരും കരാർ നടപ്പിലാക്കിയതെന്നും പറഞ്ഞുറപ്പിച്ച പ്രതിഫലം നൽകിയെന്നും എന്നാൽ വ്യാജ പരാതികളിൽ തന്നെ സൈബർ പോലീസ് വേട്ടയാടുകയാണെന്നുമാണ് സംവിധായികയുടെ ജാമ്യഹർജിയിൽ പറയുന്നത്. താൻ രണ്ട് മൈനർ മക്കളുടെ മാതാവാണ്. താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബോധിപ്പിച്ചു. അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗൗരവമേറിയ കുറ്റം ആരോപിക്കപ്പെടുന്ന പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ എൽ ഹരീഷ് കുമാർ വാദിച്ചു. ഷൂട്ടിംഗ് സെറ്റുകളിൽ പെൺകുട്ടികളെ എത്തിക്കാറുണ്ടായിരുന്നുവെന്നും ലഹരി മരുന്ന് വ്യാപാരം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ പരാതിക്കാരനായ യുവാവ് ഒക്ടോബർ 23 ന് വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. കബളിപ്പിച്ച്‌ അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന സംഭവത്തില്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് ആരോപിച്ച് പരാതിക്കാരനായ നടന്‍ രംഗത്തു വരികയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും തന്നെ കബളിപ്പിച്ച സംവിധായക ലക്ഷ്മി ദീപ്തക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നില്‍ വിവിധ മേഖലകളിലുല്ള പ്രമുഖരുടെ ഇടപെടലാണെന്നുമാണ് യുവാവ് ആരോപിക്കുന്നത്. സംവിധായകയായ ലക്ഷ്മി ദീപ്തക്കെതിരെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് നിലവില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളതെന്നും യുവാവ് പറയുന്നു. 

യുവാവിന്റെ ആരോപണങ്ങള്‍ ഇങ്ങനെ: ഷൂട്ടിങ് നടന്ന സ്ഥലത്തേക്ക് സംവിധായിക ചെറിയ പെണ്‍കുട്ടികളേയും എത്തിച്ചിരുന്നു. പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂടിങിന്റെ മറവില്‍ നടക്കുന്നുണ്ട്. സംവിധായികയ്ക്ക് വിവിധ മേഖലകലില്‍ നിന്ന് സഹായം ലബിക്കുന്നുണ്ട്. അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത്. കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും പതിനാറ് വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഷൂടിങ് നടക്കുന്ന സ്ഥലത്ത് ചെറിയ പെണ്‍കുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂടിങ്ങിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാന്‍ പരാതികൊടുത്തതിന് പിന്നാലെ ഇവര്‍ക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. എന്നെ സംരക്ഷിക്കാനോ എനിക്കൊപ്പം നില്‍ക്കാനോ ആരും ഇല്ല. ലക്ഷ്മിദീപ്തയും സംഘവും എന്നെ ഭീഷണിപ്പെടുത്തുന്നില്ല പകരം മാനസികമായി തളര്‍ത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ തന്റെ പേര് വെളിപ്പെടുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. എന്നെപ്പോലെ ഒരാളും ഇനിയും ചതിയില്‍പ്പെടരുത്. ഇവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം . കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച വീഡിയോയുടെ സംവിധായികയായ ലക്ഷ്മി ദീപ്ത. മോളിവുഡ് ഡയറി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ നേരത്തെ ഇവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു. ശമ്പളം കിട്ടാത്തതിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ഫോട്ടോ പ്രചരിപ്പിച്ച്‌ അപമാനിക്കാന്‍ ശ്രമിക്കുന്നതായുള്ള പരാതിയാണ് നല്‍കിയത്. 2021 മേയ് മാസത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. കൂടാതെ സ്ഥാപനത്തിന്റെ മറവില്‍ 50 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തിയതായുള്ള ആരോപണവും ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസിലടക്കം പൊലീസ് കൃത്യമായി അന്വേഷണം നടത്തുകയോ ലക്ഷ്മി ദീപ്തക്കെതിരേ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് ലോക് ഡൗണ്‍ കാരണമാണ് ഇവരെ വിളിച്ച്‌ വരുത്താത്തതെന്നും ലോക് ഡൗണ്‍ മാറിയാല്‍ ഇവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നുമാണ് അന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍ ഇതുവരേയും ഈ കേസുമായി ബന്ധപ്പെട്ട് ലക്ഷ്മി ദീപ്തക്കെതിരേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ക്കെതിരേ അന്ന് പരാതി നല്‍കിയവര്‍ പറയുന്നത്.

Eng­lish Sum­ma­ry: Blue film pro­duc­tion under cov­er of OTT plat­form: Direc­tor’s antic­i­pa­to­ry bail plea accept­ed on file

You may also like this video

Exit mobile version