Site icon Janayugom Online

അംബാനിയുടെ വീടിന് സമീപം ബോംബ്: പിന്നില്‍ സച്ചിന്‍ വാസെയെന്ന് എന്‍ഐഎ

റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടായ ആന്റിലയ്ക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി വാഹനം കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സചിന്‍ വാസെ കുറ്റക്കാരനാണെന്ന് എന്‍ഐഎ.ബോംബു ഭീഷണിയും സ്‌കോര്‍പിയോ ഉടമയെ കൊലപ്പെടുത്തിയതും മികച്ച കുറ്റാന്വേഷകനെന്ന ഖ്യാതി വീണ്ടെടുക്കാന്‍ വാസെ ആസൂത്രണം ചെയ്തതായിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പ്രതികളായ മറ്റു പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ മാനെ, റിയാസുദ്ദീന്‍ കാസി, വിനായക് ഷിന്‍ഡെ എന്നിവരും സന്തോഷ് ഷെലാര്‍, നരേഷ് ഗോര്‍, ആനന്ദ് ജാദവ്, മനീഷ് സോണി, സതീഷ് മോഠ്കുറി എന്നിവരും കുറ്റക്കാരാണെന്ന് കുറ്റപത്രം പറയുന്നു. ഇവരുള്‍പ്പെടെ 10 പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം ഭീകരക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഇതുംകൂടി വായിക്കൂ:കോവിഡ്‌ കാലത്തും റിലയന്‍സ്‌ മറ്റു കമ്പനികളെ വിഴുങ്ങുന്നു…നിങ്ങളറിയുന്ന ഒരു കമ്പനി കൂടി അംബാനി വാങ്ങി

ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിനു സമീപം ജലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച സ്‌കോര്‍പിയോ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്. പത്തു ദിവസത്തിനു ശേഷം ഈ സ്‌കോര്‍പിയോ ഉടമയായ താനെയിലെ വ്യവസായി മന്‍സുഖ് ഹിരണിനെ കല്‍വ കടലിടുക്കില്‍ കൊന്നു തള്ളിയ നിലയിലും കണ്ടെത്തി.
മുംബൈ പൊലീസ് എപിഐ ആയിരുന്ന സചിന്‍ വാസെ ആണ് ഈ കേസ് ആദ്യം അന്വേഷിച്ചത്. സംഭവത്തിന് പിന്നില്‍ ജയ്ഷ് ഉള്‍ ഹിന്ദ് എന്ന ഭീകര സംഘടനയാണെന്നായിരുന്നു വാസെയുടെ പ്രഖ്യാപനം. അന്വേഷണത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നതോടെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. പിന്നീട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി. ഇതിനുശേഷം അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

ഇതുംകൂടി വായിക്കൂ:അംബാനി ബോംബ് ഭീഷണി: മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെ എൻഐഎ അറസ്റ്റ് ചെയ്തു

സംഭവത്തിന്റെ ഗൂഢാലോചനയുടെ ഓരോ ഘട്ടത്തിലും സചിന്‍ വാസെയ്ക്കു പങ്കുള്ളതായി വ്യക്തമായി തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ പറയുന്നു. സ്‌കോര്‍പിയോ അംബാനിയുടെ വീടിനു സമീപം കൊണ്ടു വന്ന് നിര്‍ത്തിയത് വാസെ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. വാസെ കൊല്ലപ്പെട്ട മന്‍സുഖ് ഹിരണിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഹിരണിനെ കൊലപ്പെടുത്തിയതിലും വാസെയ്ക്ക് പങ്കുണ്ടെന്നും എന്‍എന്‍എ പറയുന്നു.9000 പേജുകളുള്ള കുറ്റപത്രമാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. 200 സാക്ഷികളുണ്ട്. ഇവരില്‍ ഏറെ പേരും പോലീസുകാരാണ്. ഹിരണിന്റെ കുടുംബാംഗങ്ങളും 20 സംരക്ഷിത സാക്ഷികളും ഉണ്ട്. കൂടാതെ സിസിടിവി ദൃശ്യങ്ങള്‍, കോള്‍ ഡേറ്റ റെക്കോര്‍ഡുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയ രേഖകളും സീല്‍ ചെയ്ത കവറില്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
eng­lish summary;Bomb blast near Amban­i’s house: NIA blames Sachin waze
you may also like this video;

Exit mobile version