Site icon Janayugom Online

കുടിവെള്ളം മൗലികാവകാശമെന്ന് ബോംബെ ഹൈക്കോടതി

ദിവസവും കുടിവെള്ളം ലഭിക്കുക എന്നത് ഒരാളുടെ മൗലികാവകാശമാണെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ശുദ്ധജലത്തിനായി ജനങ്ങള്‍ കോടതിയുടെ വാതില്‍ മുട്ടേണ്ടി വരുന്നു എന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ദിവസവും കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് താനെ ജില്ലയിലെ കാംബേ ഗ്രാമവാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഗ്രാമത്തില്‍ ദിവസവും കുടിവെള്ളം വിതരണം ചെയ്യാന്‍ ഭീവണ്ടി നിസംപുര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റേയും താനെ ജില്ലാ പരിഷത്തിന്റെയും സംയുക്ത സംരംഭമായ സ്റ്റെം വാട്ടര്‍ ഡിസ്ട്രിബ്യൂഷന്‍ ആന്റ് ഇന്‍ഫ്ര കമ്പനിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പ്രദേശത്ത് മാസത്തില്‍ രണ്ടു തവണ രണ്ട് മണിക്കൂര്‍ മാത്രമേ കുടിവെള്ളം ലഭ്യമാകുന്നുള്ളൂ എന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ഗ്രാമത്തിലെ ജനസംഖ്യ കൂടിയതാണ് കാരണമെന്നും കുടിവെള്ള വിതരണ സംവിധാനം പരിഷ്ക്കരിക്കണമെന്നുമാണ് സ്റ്റെം മാനേജിങ് ഡയറക്ടര്‍ ഭൗസാഹേബ് ദാംഗ്ഡേ കോടതിയെ അറിയിച്ചത്.


ഇതും കൂടി വായിക്കുക ; 2024 ഓടേ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍


 

എന്നാല്‍ അതുവരെ ഹര്‍ജിക്കാര്‍ എന്തു ചെയ്യുമെന്ന് ജസ്റ്റിസുമാരായ എസ് ജെ കത്താവാല, മിലിന്ദ് ജാദവ് എന്നിവരുടെ ബെഞ്ച് ചോദിച്ചു.
ദിവസവും കുറച്ച് മണിക്കൂറുകള്‍ കുടിവെള്ളം വിതരണം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോടതിയെക്കൊണ്ട് പറയിപ്പിക്കാന്‍ ഇടവരുത്തരുതെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കും.

Eng­lish sum­ma­ry; Bom­bay High Court rules drink­ing water is a fun­da­men­tal right

You may also like this video;

Exit mobile version