കുത്തുവാന്‍ വന്ന പശുവിനെ കണ്ട് ഭയന്നോടിയ അമ്മയും മകനും മറയില്ലാത്ത കിണറ്റില്‍ വീണു. മണിക്കൂറുകളുടെ ശ്രമഫലമായി നാട്ടുകാരും അഗ്നിരക്ഷാ സേനയും അമ്മയേയും കുഞ്ഞിനേയും പുറത്തെടുത്തു. പെരിങ്ങനാട് കടയ്ക്കൽ കിഴക്കതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24) ഒരു വയസ്സുള്ള മകൻ വൈഷ്ണവുമാണ് കിണറ്റില്‍വീണത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. പെരിങ്ങനാട്, ചെറുപുഞ്ചയിലെ റബ്ബർ തോട്ടത്തിലൂടെ കുഞ്ഞിനെ ഒക്കത്തിരുത്തി പോകവെ തോട്ടത്തിൽ മേയുകയായിരുന്ന പശു കുത്താൻ ഓടിച്ചപ്പോൾ പരിഭ്രമിച്ച് ഓടി അബദ്ധത്തില്‍ മേൽ മൂടിയില്ലാത്ത കിണറിൽ വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ കിണറ്റില്‍ ഇറങ്ങി കുഞ്ഞിനെ രക്ഷപെടുത്തി. തുടര്‍ന്ന് അഗ്നി രക്ഷാ സേനയുടെ സഹായത്താല്‍ മണിക്കൂറുകളുടെ ശ്രമഫലത്തില്‍ അമ്മയേയും പരിക്കുകള്‍ ഏല്‍ക്കാതെ പുറത്തെത്തിച്ചു.
സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ടി. എസ്. ഷാനവാസ് ഫയർ & റെസ്ക്യൂ ഓഫീസർമാരായ രവി. ആർ. സാബു ആർ, സാനിഷ്.എസ് ‚സൂരജ് എ . ഹോം ഗാർഡ് ഭാർഗ്ഗവൻ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്. കിണറിന്റെ മുകൾ വശം ഉപയോഗശൂന്യമായ ഫ്ളക്സ് ഇട്ട് മറച്ചിരുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. 32 അടിയോളം താഴ്ച ഉള്ള ഉപയോഗ ശൂന്യമായ കിണർ ആയിരുന്നു.
English Summary: Both mother and son got scared seeing the cow and fell into the well
You may also like this video