Site iconSite icon Janayugom Online

വ്യവസായിയുടെ ആത്മഹത്യ: ദമ്പതികള്‍ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

aliali

മംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും വ്യവസായിയുമായ ബി എം മുംതാസ് അലി (52) ആത്മഹത്യ ചെയ്ത കേസിൽ യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സൂറത്ത്കല്‍ കാട്ടിപ്പള്ളത്തെ ആയിഷത്ത് റഹ്മത്ത്, ഭർത്താവ് ഷുഹൈബ്, പ്രാദേശിക കോൺഗ്രസ് നേതാവ് അബ്ദുൽ സത്താർ, മണൽ വിതരണക്കാരൻ ഷാഫി നന്ദാവാരം എന്നിവരെയാണ് കാവൂർ പൊലീസ് അറസ്റ്റു ചെയ്തത്. മുസ്തഫ, സിറാജ് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പ്രതികൾ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മുംതാസ് അലി ആത്മഹത്യചെയ്തതെന്നാണ് പൊലീസ് കേസ്. 

ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ മുംതാസ് അലിയുടെ മൃതദേഹം പിറ്റേദിവസമാണ് തണ്ണീർബാവി പുഴയിൽ കാണപ്പെട്ടത്. കാർ കുളൂർ പാലത്തിനു മുകളിൽ നിന്നും കണ്ടെത്തിയിരുന്നു. കാറിന്റെ മുൻവശം മറ്റൊരു വാഹനം ഇടിച്ചു തകർന്ന നിലയിലായിരുന്നു. മുംതാസ് അലി ബൈക്കംപാടിയിലെ വീട്ടിൽനിന്ന് ഇറങ്ങിയശേഷം തനിക്ക് ആറുപേരിൽനിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്നും തന്റെ മരണത്തിനു കാരണക്കാർ ഇവരാണെന്നും വ്യക്തമാക്കുന്ന സന്ദേശം ബന്ധുക്കൾക്ക് അയച്ചുകൊടുത്തു.
ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ മെല്‍ക്കറിലുള്ള ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. ഡിസിപി സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേഷ് കുമാര്‍, മംഗളൂരു നോര്‍ത്ത് സബ്-ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രീകാന്ത് എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായിരുന്നു.

Exit mobile version