Site icon Janayugom Online

ചിത്രശലഭമല്ലിത്; നിശാശലഭം എന്ന സർപ്പശലഭം.!,വീഡിയോ കാണാം..

ഞായറാഴ്ച രാത്രിയിലാണ് വീടിനു പിന്നിലെ അടുക്കളവാതിലിൽ നരിച്ചീറിന്റെ ചിറകടി പോലത്തെ ഒച്ചകേട്ടത്. സുഭാഷ് തുറന്നു നോക്കുമ്പോൾ കണ്ടത് ഭീമാകാരനായ ചിത്രശലഭം..!
വലിയ കണ്ണികളുള്ള ഒരു ബക്കറ്റിലാക്കി സൂക്ഷിച്ചു.അയിരൂപ്പാറ കീഴതിൽ സുബിൻ ഭവനിൽ, ആർടിസ്റ്റ് സുഭാഷ് ചന്ദ്രബാബുവിൻ്റെ വീട്ടിലാണ് വലിയ ശലഭത്തെ കണ്ടത്. ചിറകുകൾ വിടർത്തുമ്പോൾ 26 സെൻറീമീറ്റർ നീളമുണ്ടു്.ഉയരം 11 സെൻറീമീറ്റർ.
വിടർത്തിയ ഇരു ചിറകുകളുടെയും അറ്റം സർപ്പത്തിൻ്റെ തലപോലെയാണു്. കണ്ണും വായും എല്ലാം അതേപോലെ തന്നെ.
ചുവന്ന നിറത്തിൽ ഇടയ്ക്ക് വലിയ പുള്ളികളും മറ്റ് വർണ്ണ ചേരുവകളുമുണ്ട്.

രാവിലെ ഒത്തിരിപേർ അത്ഭുതശലഭത്തെ കാണാനെത്തി.
വിവരം കേരള യൂണിവേഴ്സിറ്റി സുവോളജി വിഭാഗം തലവൻ ഡോ.ജി. പ്രസാദിൻ്റെ മുന്നിലെത്തി. ഇതിൻ്റെചിത്രവും വീഡിയോയും കണ്ട അദ്ദേഹം പറഞ്ഞു ഇത് ചിത്രശലഭമല്ല ‚ചിത്രശലഭങ്ങളുടെ കുടുംബത്തിൽപെട്ട നിശാശലഭം ആണ്, അഥവാ നാഗശലഭം എന്നും അറിയപ്പെടും.

ചിറകുകൾ വിടർത്തിയാൽ ഒരടിയോളം വരും.ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമുള്ള വനങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. കേരളത്തിലെ വനങ്ങളിലുമിവയുണ്ട്.വന പ്രദേശത്തുനിന്നും എങ്ങനെയോ ഇവിടെയെത്തിയതാകാമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയും പകലും വിരിയുന്ന പൂക്കളുടെ പ്രധാനപ്പെട്ട പരാഗണ സഹായിയായ ഇവ ജൈവവൈവിധ്യം നിലനിർത്താൻ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയുടെ പുഴുവും ശലഭവും ചിലന്തി പല്ലി തവള വവ്വാലുകൾ പക്ഷികൾ എന്നിവയുടെ ആഹാരവുമാണ്.

ഒരു നിശാശലഭത്തിൻ്റെ ജീവിതകാലം രണ്ടുമാസം മാത്രമാണ്. സമാധിയായി നാല് ആഴ്ച കൊണ്ട് പുറത്തുവരും. തുടർന്ന് രണ്ടാഴ്ച ഒരു ഭക്ഷണവും ഇവ കഴിക്കാറില്ല പുഴുവായി ഇരിക്കുമ്പോൾ
ഭക്ഷിച്ച ഇലകളിലെ ഊർജ്ജം സംഭരിച്ചു വച്ച് അത് പ്രയോജനപ്പെടുത്തിയാണു്
പ്രജനനത്തിനു മാത്രമായ ജീവിതം നയിക്കുന്നത്.
ഊർജ്ജം എടുത്ത് വലിയ ദൂരത്തിൽ പറക്കാറില്ല. ഇവയുടെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാവർഷവും ജൂലൈ അവസാനവാരം നിശാശലഭ വാരാചരണം
അടുത്ത കാലത്തായി നടത്തി വരാറുണ്ടെന്നും ജന്തുശാസ്ത്ര വിഭാഗം മേധാവി പറഞ്ഞു.

Exit mobile version