Site icon Janayugom Online

ഉപതെരഞ്ഞെടുപ്പ്: ഉത്തരാഖണ്ഡിൽ ബിജെപി, ഒഡീഷയിൽ ബിജു ജനതാദൾ, രണ്ടിടത്തും തകർന്നടിഞ്ഞ് കോൺഗ്രസ്

തൃക്കാക്കരയ്‌ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലും ഒഡീഷയിലും കോൺ​ഗ്രസിന് വൻപരാജയം. ഉത്തരാഖണ്ഡിലെ ചാംപവതിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്‌കർ സിങ് ധാമി വിജയിച്ചു. പുഷ്‌കർ സിങ് ധാമി 57268 വോട്ടുകൾ നേടിയപ്പോൾ കേവലം 3233 വോട്ട് മാത്രമാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹ്‌തോരിക്ക് ലഭിച്ചത്.

ഫെബ്രുവരിയിൽ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് വേണ്ടി ചാംപവത് എംഎൽഎ കൈലാഷ് ഗെഹ്ടോരി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 92.94 ശതമാനം വോട്ടുകൾ നേടിയാണ് പുഷ്‌കർ സിങ് ധാമി തന്റെ മുഖ്യമന്ത്രി പദം സുരക്ഷിതമാക്കിയത്.

ഒഡീഷയിലെ ബ്രജ്‌രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ഭരണകക്ഷിയായ ബിജു ജനതാദൾ വിജയം നേടി. 52609 നേടി ബിജെഡി സ്ഥാനാർത്ഥി അളകാ മൊഹന്തി സീറ്റ് നിലനിർത്തി. 14392 വോട്ടുകളാണ് മണ്ഡലത്തിൽ കോൺ​ഗ്രസിന് ലഭിച്ചത്. ബിജു ജനതാദൾ എംഎൽഎ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Eng­lish Sum­ma­ry: By-polls: BJP in Uttarak­hand, Biju Jana­ta Dal in Odisha, Con­gress col­laps­ing in both

You may also like this video:

Exit mobile version