Site icon Janayugom Online

മുസ്ലിം സംവരണം റദ്ദാക്കിയതിനെതിരെ നിയമ പോരാട്ടം

കര്‍ണാടകയില്‍ മുസ്ലിം സമുദായത്തിന്റെ നാല് ശതമാനം സംവരണം ഒഴിവാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ജനത ജാഗ്രത വേദികെ. ഹൈക്കോടതിയിൽ തങ്ങളെ പ്രതിനിധീകരിക്കാൻ കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ മുൻ അധ്യക്ഷൻ സി എസ് ദ്വാരകാനാഥിന്റെ സഹായം തേടിയിട്ടുണ്ടെന്നും ബംഗളൂരുവില്‍ നടന്ന വാർത്താസമ്മേളനത്തില്‍ സംഘടന വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ബസവരാജ് ബൊമ്മൈയുടെ സർക്കാർ മുസ്ലിങ്ങൾക്ക് നേരത്തെ നല്കിയിരുന്ന നാല് ശതമാനം സംവരണം ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും തുല്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ(ഇഡബ്ല്യുഎസ്)ആനുകൂല്യങ്ങൾ മുസ്ലിങ്ങൾക്ക് ലഭിക്കുമെന്നും ബൊമ്മൈ പ്രഖ്യാപിച്ചു. അതേസമയം മുസ്ലിങ്ങളെ ഇഡബ്ല്യുഎസ് വിഭാഗത്തിലേക്ക് മാറ്റാനാകില്ലെന്ന് സി എസ് ദ്വാരകാനാഥ് പറഞ്ഞു.

‘സാമൂഹികമായി ശക്തവും സാമ്പത്തികമായി ദുർബലവുമായ സമുദായങ്ങള്‍ മാത്രമാണ് ഇഡബ്ല്യുഎസ്. മുസ്ലിങ്ങൾ സാമ്പത്തികമായി ദുർബലരാണെന്ന് ഇതുവരെ ഒരു കമ്മിഷനും വിലയിരുത്തിയിട്ടില്ല. എന്നാൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരാണെന്നാണ് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: can­cel­la­tion of Mus­lim reservation
You may also like this video

Exit mobile version