Site icon Janayugom Online

നോട്ട് അസാധുവാക്കല്‍ മറ്റാെരു മണ്ടത്തരം: പ്രതിപക്ഷം

2000 രൂപ നോട്ട് നിരോധിച്ചുകൊണ്ടുള്ള ആര്‍ബി­ഐ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാ­ര്‍ട്ടികള്‍. 2016ലെ നോട്ട് നിരോധന തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകുകയാണ് സർക്കാർ ചെയ്തതെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാ കാര്യത്തിലും ദയനീയ പരാജയമായിരുന്നു സർക്കാരെന്ന് വ്യക്തമാക്കുകയാണ് പുതിയ തീരുമാനമെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
500, 1000 രൂപ നോട്ടുകൾ അസാധുവാക്കൽ എന്ന വിഡ്ഡിത്തം മറയ്ക്കാനുള്ള പ്രധാനമന്ത്രി മോഡിയുടെ പുതിയ നീക്കമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം വീണ്ടും 500 രൂപ നോട്ട് അവതരിപ്പിക്കാൻ സർക്കാരും ആർബിഐയും നിർബന്ധിതരായി. ഇനി 1000 രൂപ നോട്ടും പുനരവതരിപ്പിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പ്രവൃത്തി, പിന്നെ ചിന്ത എന്നാണ് സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ മാതൃകയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പരിഹസിച്ചു. ഇതാണ് പ്രധാനമന്ത്രിയാകാന്‍ വിദ്യാഭ്യാസം വേണമെന്ന് പറയുന്നതിന്റെ കാരണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പരിഹസിച്ചു.
2016 നവംബർ എട്ടിലെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാൻ തിരിച്ചെത്തിയതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. രണ്ടാം ഘട്ട ദുരന്തം ആരംഭിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗേ­ാര്‍ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു ആര്‍ബി­ഐ 2000ത്തിന്റെ നോട്ട് പിന്‍വലിക്കുകയാണെന്ന് പ്ര­ഖ്യാപിച്ചത്. 2016ല്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചു കൊ­ണ്ടായിരുന്നു 2000ത്തിന്റെ കറന്‍സി നോട്ട് പുറത്തുവിട്ടത്.

eng­lish sum­ma­ry; Can­cel­la­tion of note Some­one else’s stu­pid­i­ty: the opposition
you may also like this video;

Exit mobile version