അടുക്കള വാതിലോളം
വന്ന്
വിശപ്പിന്റെ വാതിൽ
മലർക്കെ തുറന്നിട്ട
ഒരു കുറുഞ്ഞിപൂച്ച
കുഴിഞ്ഞ കണ്ണുകളിൽ
കഴിഞ്ഞകാല
ദൈന്യതയുടെ
കരിമേഘകൂട്ടങ്ങൾ
ഒന്ന് പെയ്തു തെളിയാൻ
കാത്തിരിക്കുന്നു
അരികെ വിടർന്ന
മഴവില്ലിന് പോലും
വിഷാദത്തിന്റെ
കഷായം കുടിച്ച
കയ്പേറിയ മുഖഭാവങ്ങൾ
ഒട്ടിയ വയറിന്റെ
മൂളക്കം കേൾക്കാതെ
പലരും ഉണ്ടു, ണരുന്ന
കാഴ്ചകൾ
കണ്ടുണരുന്നു ഞാനും
മീൻമണം ചുമലിലേറ്റിയ
കാറ്റിൽ
അതിന്റെ നീറ്റൽ
കൂടിക്കലരുന്നു
വിശക്കുന്നവരുടെ രാജ്യത്തെ
പ്രതിനിധിയായി
എത്തിയതായിരുന്നു
ആ പൂച്ച
മ്യാവൂ മ്യാവൂ
എന്ന കരച്ചിലിന്റെ
രണ്ടക്ഷരങ്ങളെ
നാം അത്ര നിസാരവൽക്കരിക്കരുത്
അത്രത്തോളം
ആഴത്തിലുള്ള വിശപ്പിനെ
ആ വാക്കിന്റെ
കോഡ് ഭാഷയിലൂടെ അത്
പുറത്തു കാട്ടുന്നതാണ്
പൂച്ചവിശപ്പ്

