ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിക്കാൻ കാനം നിർദേശിച്ചു. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടേയും നിലനില്പിന് ഒരേയൊരു ഭൂമി മാത്രമേയുള്ളു എന്ന നിലപാടുതറയിൽ നിന്നുകൊണ്ട് ജൈവ വൈവിധ്യത്തിന്റെ കലവറകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉയർത്തിപ്പിടിച്ചാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനം എത്തിയിരിക്കുന്നത്.
ഓരോ വർഷം കഴിയുംതോറും പ്രാധാന്യം ഏറിവരുന്നതും പങ്കാളിത്തം കൂടുന്നതുമായ ദിനാചരണങ്ങളിൽ മുഖ്യസ്ഥാനമാണ് പരിസ്ഥിതി ദിനത്തിനുള്ളത്. പാരിസ്ഥിതിക കാര്യങ്ങളിൽ ജനങ്ങൾ സ്വയമേവ തല്പരരായതിന്റെ ഫലമായല്ല ഇതു സംഭവിച്ചത്. ബുദ്ധിമുട്ടുകൾ ഏറിയ അനുഭവങ്ങളിൽ നിന്നും ബോധ്യപ്പെടുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനാധാരമായ പ്രകൃതിക്കേൽക്കുന്ന പരിക്കുകൾ ജനജീവിതത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു എന്നതിനാലാണ് പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറിയത്. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജനസംഖ്യാ സമ്മർദ്ദം, അശാസ്ത്രീയ ഭൂവിനിയോഗം എന്നിവയുടെ സംയോജിത ഫലങ്ങൾ സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. അടുത്തടുത്ത് വന്ന രണ്ടു പ്രളയങ്ങൾ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കി. ഒരുമയാർന്ന പ്രവർത്തനങ്ങളിലൂടെ നാം അതിനെ തരണം ചെയ്തു.
തകർന്ന കേരളത്തെ പഴയപടി പുനഃസൃഷ്ടിക്കുകയല്ല മറിച്ച് പ്രകൃതിക്ക് പരിക്കേൽക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ പുത്തൻ കേരളത്തെ പടുത്തുയർത്തലാണ് അനിവാര്യമായിട്ടുള്ളത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സൂനോട്ടിക്ക് രോഗങ്ങളും ദുരിതങ്ങൾ വിതച്ച് നിൽക്കുമ്പോൾ ഇടപെടലുകൾ തീർക്കാൻ സമൂഹമൊന്നാകെ മുൻകൈയ്യെടുത്ത് ഇറങ്ങേണ്ടതുണ്ട്. നമുക്ക് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടല്ലാതെ
നാടിനെയും നമ്മെത്തന്നെയും സംരക്ഷിക്കാനാവില്ല എന്ന യാഥാർത്ഥ്യത്തെ ഉള്ളിൽകുടിയിരുത്താൻ ഇപ്പോഴെങ്കിലും നമുക്ക് കഴിഞ്ഞേമതിയാവൂ. ജൈവവൈവിധ്യത്തെയും പ്രകൃതിയെയും നാടിനെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കാനം രാജേന്ദ്രൻ പാർട്ടി പ്രവർത്തകരോടും പൊതുസമൂഹത്തോടും അഭ്യർത്ഥിച്ചു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എംഎൻ സ്മാരകത്തിൽ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എംപി രാവിലെ 10.30 ന് തൈ നടും.
English summary;Celebrate World Environment Day appropriately: CPI