Site icon Janayugom Online

ജനസംഖ്യാ കണക്കെടുപ്പ് വൈകും; ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് സാധ്യതയില്ല

കോവിഡ് മഹാമാരി മൂലം മാറ്റിവച്ച സെന്‍സസ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കാന്‍ സാധ്യതയില്ലെന്ന് സൂചന. അടുത്ത വര്‍ഷം ഏപ്രില്‍— മേയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 31 ചോദ്യങ്ങളാണ് സെന്‍സസിനായി തയാറാക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ്, ലാപ്ടോപ്പ്, കംപ്യൂട്ടര്‍, കാര്‍, ഇരുചക്രവാഹനം തുടങ്ങിയവയുടെ ഉപയോഗം, പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. 2020 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ദേശീയ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) സെന്‍സസ് നടപടികള്‍ തിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത് അനിശ്ചിതകാലത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇതുവരെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 

2021 ലെ സെൻസെസ് ശേഖരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട്, ഇലക്ട്രോണിക് മാർഗങ്ങളും പരമ്പരാഗത പേപ്പർ ഫോമുകളും ഉപയോഗിച്ച് ഡാറ്റ ശേഖരിക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ ജില്ലകളോ ഉപജില്ലകളോ രൂപീകരിക്കുന്നത് മരവിപ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി രജിസ്റ്റാര്‍ ജനറലിന്റെ ഓഫിസും സെന്‍സസ് കമ്മിഷണര്‍ ഓഫ് ഇന്ത്യയും ജനുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ജില്ല, ഉപജില്ല, തഹസില്‍, താലൂക്ക്, പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ അതിര്‍ത്തി രൂപീകരണം മരവിപ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമേ സെന്‍സസ് നടത്താവൂ. 

സെന്‍സസിന്റെ ഭാഗമാകുന്ന 30 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍/അധ്യാപക ജീവനക്കാരെ പരിശീലിപ്പിക്കുന്നതിന് രണ്ട് മുതല്‍ മൂന്ന് മാസം വരെ ആവശ്യമാണ്. അതേസമയം വോട്ടര്‍പട്ടിക പുനപരിശോധന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ആരംഭിക്കേണ്ടതുണ്ട്. ഒക്ടോബര്‍ മാസം മുതല്‍ സെന്‍സസ് പ്രക്രിയയും തെരഞ്ഞെടുപ്പ് മുന്നൊരുക്കവും ഒരുമിച്ച് കൊണ്ടുപോകല്‍ പ്രയാസമാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമായ തെരഞ്ഞെടുപ്പും സെന്‍സസും ഒരേ കാലയളവില്‍ നടക്കാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. 

Eng­lish Summary;Census will be delayed; Not like­ly before the Lok Sab­ha elections
You may also like this video

Exit mobile version