Site icon Janayugom Online

അഗ്നിപഥ് പദ്ധതിയെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം

അഗ്നിപഥ് പദ്ധതിയെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണം എന്നും ആഭ്യന്തര മന്ത്രാലയം പൗരന്‍മാരോട് പറഞ്ഞു. വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

പദ്ധതി നടപ്പാക്കുമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി വ്യക്തമാക്കി. പിന്മാറ്റത്തിന്റെ ചോദ്യമുദിക്കുന്നില്ല. എല്ലാ റിക്രൂട്ട്മെന്റുകളും അഗ്‌നിപഥ് പദ്ധതിയിലൂടെ മാത്രമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ സേവനമനുഷ്ഠിക്കുന്ന സാധാരണ സൈനികര്‍ക്ക് ബാധകമായ അതേ അലവന്‍സ് സിയാച്ചിന്‍ പോലുള്ള പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും അഗ്‌നിവീരന്മാര്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.സേവന സാഹചര്യങ്ങളില്‍ അവരോട് വിവേചനം ഇല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിന് അത് പിന്‍വലിക്കണം? രാജ്യത്തെ യുവജനമാക്കാനുള്ള ഒരേയൊരു പുരോഗമന നടപടിയാണിത്. എന്തിനാണ് അതിനെ ചെറുതാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ദേശീയ സുരക്ഷയില്‍ മുഴുകുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ തെരുവില്‍ കലാപം നടത്തുന്നവര്‍ക്ക് ഒരു കാരണവശാലും സേനയില്‍ പ്രവേശനം ലഭിക്കില്ല എന്നും ഇവര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ ലഭിക്കില്ല എന്നും സൈനിക മേധാവികള്‍ പറഞ്ഞു. സേനയില്‍ ഏറ്റവും ആവശ്യമായത് അച്ചടക്കമാണ് എന്ന് ഡി എം എ അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി കൂട്ടിച്ചേര്‍ത്തു.അതേസമയം രാജ്യത്ത് നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ നിറം ചാര്‍ത്തുന്നത് ദൗര്‍ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതിയുടെ പ്രധാന തുരങ്കവും അടിപ്പാതകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അഗ്നിപഥിനെതിരെ കൂടുതല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളും പാര്‍ട്ടികളും രംഗത്തെത്തി. പദ്ധതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മന്ത്രിസഭ പ്രമേയം പാസാക്കി. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അഗ്നിപഥ് പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Cen­ter bans What­sApp groups for spread­ing fake news about Agneepath project

You may also like thsi video:

Exit mobile version